ശരദ് പവാറിനെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു

'തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി പവാറിനെ പൂനെ റൂബി ഹാളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

New Update
Untitled

പൂനെ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന് പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.

Advertisment

നേരിയ തോതിലുള്ള നിര്‍ജ്ജലീകരണം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് 85-കാരനായ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.


'തുടര്‍പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി പവാറിനെ പൂനെ റൂബി ഹാളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു,' അദ്ദേഹത്തിന്റെ മകളും ബാരാമതി എംപിയുമായ സുപ്രിയ സുലെ എക്‌സിലൂടെ അറിയിച്ചു.

നേരിയ നിര്‍ജ്ജലീകരണം അനുഭവപ്പെട്ടതിനാല്‍ അദ്ദേഹത്തിന് ഐവി ഫ്‌ലൂയിഡുകള്‍ നല്‍കുന്നുണ്ടെന്നും രണ്ട് ദിവസം കൂടി നിരീക്ഷണത്തില്‍ തുടരുമെന്നും ആശുപത്രി ചെയര്‍മാനും ചീഫ് കാര്‍ഡിയോളജിസ്റ്റുമായ ഡോ. പര്‍വേസ് ഗ്രാന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഡോ. പര്‍വേസ് ഗ്രാന്റ്, ഡോ. അഭിജിത് ലോധ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ നടക്കുന്നത്.


നേരത്തെ ഫെബ്രുവരി 9-നും ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുപ്രിയ സുലെ, സദാനന്ദ് സുലെ, എന്‍സിപി (എസ്പി) എംഎല്‍എ രോഹിത് പവാര്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്.


മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായും കേന്ദ്ര പ്രതിരോധ, കൃഷി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ശരദ് പവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്.

Advertisment