ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ ആവശ്യമുണ്ടോ? നിലപാട് വ്യക്തമാക്കി ശരത് പവാര്‍

New Update
sarath pawar israel

പൂനെ: ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലീകാര്‍ജുന്‍ ഖാര്‍ഗേയുടെ പേര് ത്രിണമൂല്‍ കോണ്‍ഗ്രസ് മേധാവി മമത ബാനര്‍ജിയും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളും നിര്‍ദേശിച്ചതിന് പിന്നാലെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ശരത് പവാര്‍.

Advertisment

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ഉയര്‍ത്തിക്കാട്ടിയത് കൊണ്ട് പ്രത്യേകിച്ച് വ്യത്യാസമൊന്നുമുണ്ടാക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റയ്‌ക്കെട്ടായി രൂപീകരിച്ച ഇന്ത്യ സഖ്യം, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് പവാറിന്റെ പരാമര്‍ശം പുറത്തുവന്നിരിക്കുന്നത്.

പൂനെയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനോട് ഇന്ത്യ സഖ്യത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാത്തതെന്താണെന്ന ചോദ്യം ഉയര്‍ന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിക്കെതിരെ 1977 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി നേടിയ വിജയത്തെ കുറിച്ചാണ് ഇതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത്.

അന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. പിന്നീട് മൊറാര്‍ജി ദേശായിയാണ് ആ പദവിയിലെത്തിയത്. ദേശായിയുടെ പേരെങ്ങും ഉയര്‍ന്നു വന്നിരുന്നില്ല. ഇതോടെ ഒരു പുതിയ പാര്‍ട്ടി തന്നെ നിലവില്‍ വന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ഉയര്‍ത്തിക്കാട്ടിയില്ലെങ്കിലും ഒരു പ്രശ്‌നവും ഇല്ലയെന്നും അദ്ദേഹം പറഞ്ഞു.

Advertisment