ഡല്‍ഹി: പഹല്‍ഗാം ആക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വീണ്ടും പാകിസ്ഥാന്‍ എല്ലാ ഉത്തരവാദിത്തവും നിഷേധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
2016 ലെ ഉറി ആക്രമണത്തിനും 2019 ലെ പുല്‍വാമ ആക്രമണത്തിനും ശേഷം ഇന്ത്യയില്‍ നിന്ന് പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ തരൂര്‍, ഇത്തവണ പാകിസ്ഥാന് ഇന്ത്യയില്‍ നിന്ന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടു.
ഉറി ആക്രമണത്തിന് ശേഷം സര്‍ക്കാര്‍ അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്കുകളും പുല്‍വാമയ്ക്ക് ശേഷം ബാലകോട്ട് വ്യോമാക്രമണവും നടത്തി.
ഇനി നമ്മള്‍ അതില്‍ കൂടുതല്‍ കാണാന്‍ പോകുന്നുവെന്ന് ഞാന്‍ കരുതുന്നു. നയതന്ത്ര, സാമ്പത്തിക, രഹസ്യ വിവരങ്ങള്‍ പങ്കുവയ്ക്കല്‍, രഹസ്യവും പരസ്യവുമായ നടപടികള്‍ തുടങ്ങി നിരവധി ഓപ്ഷനുകള്‍ നമ്മുടെ മുന്നിലുണ്ടെന്ന് വ്യക്തമാണ്. ഒരുതരം വ്യക്തമായ സൈനിക പ്രതികരണം അനിവാര്യമാണ്.
രാഷ്ട്രം ഇത് ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. അത് എന്തായിരിക്കുമെന്നോ, എവിടെയായിരിക്കുമെന്നോ, എപ്പോഴായിരിക്കുമെന്നോ ആര്‍ക്കും അറിയില്ല. പക്ഷേ എന്തെങ്കിലും പ്രതികരണം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെച്ചൊല്ലി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി മേധാവി ബിലാവല്‍ ഭൂട്ടോ-സര്‍ദാരി നടത്തിയ 'രക്തം ഒഴുകും'പരാമര്‍ശത്തിനും തരൂര്‍ മറുപടി നല്‍കി.
സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റ് ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഇത് വെറും പ്രകോപനപരമായ അവകാശവാദമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍, അത് നമ്മുടേതിനേക്കാള്‍ കൂടുതല്‍ അവരുടെ ഭാഗത്തുനിന്നായിരിക്കും ഒഴുകുക. പാകിസ്ഥാനെതിരെ ഒരു ഗൂഢാലോചനയും ഞങ്ങളുടെ പക്കലില്ലെന്നും എന്നാല്‍ അവര്‍ എന്തെങ്കിലും ചെയ്താല്‍ പ്രതികരണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.