'അനാവശ്യ കാരണങ്ങൾ പറഞ്ഞ് നടപടികൾ തടസ്സപ്പെടുത്തരുത്'; പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലിൽ സുപ്രീം കോടതി

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിവേകത്തെ സംശയിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കമ്മീഷന്റെ പരിശീലനം കോടതി ഉത്തരവുകള്‍ക്ക് മുകളിലല്ല.

New Update
Untitled

ഡല്‍ഹി: പശ്ചിമ ബംഗാളിലെ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളില്‍ തുടര്‍ച്ചയായി തടസ്സങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചു.

Advertisment

ഓരോ ദിവസവും പുതിയ പരാതികളുമായി വരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം ഒഴികഴിവുകള്‍ പറഞ്ഞ് നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി. 'എല്ലാത്തിനും ഒരു അന്ത്യം ഉണ്ടാകണം,' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.


വോട്ടര്‍ പട്ടികയിലെ അവകാശവാദങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശീലനം നല്‍കുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലന മൊഡ്യൂള്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ സ്വാധീനിച്ചേക്കാമെന്നും ചില സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കരുത് എന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചു.

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിവേകത്തെ സംശയിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കമ്മീഷന്റെ പരിശീലനം കോടതി ഉത്തരവുകള്‍ക്ക് മുകളിലല്ല.

ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സാധാരണയായി ലഭിക്കുന്ന പരിശീലനമല്ല ഇതെന്നും, അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു.


ഏതൊക്കെ രേഖകള്‍ പരിശോധിക്കണം എന്ന കാര്യത്തില്‍ കോടതിയുടെ ഉത്തരവ് പകല്‍ വെളിച്ചം പോലെ വ്യക്തമാണെന്നും അത് മറികടക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.


ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ തങ്ങളുടെ ഉത്തരവുകള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുകയെന്നും അവര്‍ മറ്റാരുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രേഖകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ അത് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്താം, അന്തിമ തീരുമാനം അവരുടേതായിരിക്കും.

ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും തിരഞ്ഞെടുപ്പ് നിരീക്ഷകരും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Advertisment