ഗൾഫ് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട 101 ഇന്ത്യൻ നാവികരെ നാട്ടിലെത്തിച്ചു; സഹായത്തിനായി 19 അംഗ ദ്രുതകർമ്മ സേന

നാവികരെ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന ഷിപ്പിംഗ് കമ്പനികള്‍ക്കും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കുമെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയിലെയും പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെയും വിവിധ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടന്ന 101 ഇന്ത്യന്‍ നാവികരെ കേന്ദ്ര സര്‍ക്കാര്‍ വിജയകരമായി നാട്ടിലെത്തിച്ചു. മേഖലയില്‍ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് 19 അംഗ ദ്രുതകര്‍മ്മ സേനയെ രൂപീകരിച്ചു.

Advertisment

ഫെബ്രുവരി 24-നും മാര്‍ച്ച് 3-നും ഇടയിലായി 101 നാവികരെയാണ് ഇന്ത്യയിലെത്തിച്ചത്. യുഎഇ (ഷാര്‍ജ), സിറിയ (തര്‍ത്തൂസ്), ഒമാന്‍ (ഷിനാസ്), ഖത്തര്‍ (ഹമദ്), തുര്‍ക്കി തുടങ്ങിയ സ്ഥലങ്ങളിലെ തുറമുഖങ്ങളില്‍ വിദേശ കപ്പലുകള്‍ ഉപേക്ഷിച്ചുപോയ നാവികരെയാണ് രക്ഷപ്പെടുത്തിയത്.


ഡിജി ഷിപ്പിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ക്യാപ്റ്റന്‍ പി.സി. മീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം നാവികരെ ബാധിക്കാതിരിക്കാന്‍ ഡിജി ഷിപ്പിംഗ് ശ്യാം ജഗന്നാഥന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി.

നാവികരെ സുരക്ഷിതമായി മാറ്റുക, അവരുമായും കുടുംബങ്ങളുമായും കൃത്യമായ ആശയവിനിമയം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ചുമതലകള്‍. ഇന്ത്യന്‍ എംബസികള്‍, ഷിപ്പിംഗ് കമ്പനികള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവയുമായി ചേര്‍ന്ന് സംഘം പ്രവര്‍ത്തിക്കും.


ഇന്ത്യന്‍ പതാക വഹിച്ച കപ്പലുകള്‍ നിലവില്‍ സുരക്ഷിതമാണ്. എന്നാല്‍ വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.


നാവികരെ പാതിവഴിയില്‍ ഉപേക്ഷിക്കുന്ന ഷിപ്പിംഗ് കമ്പനികള്‍ക്കും റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കുമെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മാരിടൈം ലേബര്‍ കണ്‍വെന്‍ഷന്‍ ലംഘിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. കഴിഞ്ഞ ആറ് മാസത്തിനിടെ നിയമലംഘനം നടത്തിയ 51 ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കുകയും 50-ലധികം കമ്പനികളെ തടഞ്ഞുവെക്കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 14 കപ്പലുകളിലായി കുടുങ്ങിയ 152 നാവികരുടെ പരാതികള്‍ പരിഹരിക്കുകയും അവര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക ശമ്പളം ലഭ്യമാക്കുകയും ചെയ്തു.

Advertisment