ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയിലെത്തി ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ജനസേന പാര്‍ട്ടിയും (ജെഎസ്പി). വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തങ്ങൾ തൂത്തുവാരുമെന്ന് ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവകാശപ്പെട്ടു.
ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി മേധാവി പവന്‍ കല്യാണും ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ സീറ്റ് ധാരണയായത്. ആന്ധ്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടിഡിപി 17 ലോക്‌സഭാ സീറ്റുകളിലും 145 നിയമസഭാ സീറ്റുകളിലും മല്‍സരിക്കും. 30 നിയമസഭാ സീറ്റുകളും 8 ലോക്‌സഭാ സീറ്റുകളുമാണ് നായിഡു സഖ്യകക്ഷികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബി.ജെ.പി ആറ് ലോക്‌സഭാ സീറ്റിലും ജെ.എസ്.പി രണ്ട് സീറ്റിലും മത്സരിച്ചേക്കും.