യുഎഇ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ 33 കാരിയായ ഷഹ്സാദി ഖാന് യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ വധശിക്ഷ വിധിച്ചു. നാലു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സ്ത്രീയ്ക്ക് മേല്‍ ചുമത്തിയ കുറ്റം. മകളെ രക്ഷിക്കാന്‍ കുടുംബം ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സഹായം തേടിയെങ്കിലും വിജയിച്ചില്ല.
ഫെബ്രുവരി 15നാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പിലാക്കിയ വിവരം ഫെബ്രുവരി 28നാണ് ഇന്ത്യൻ എംബസിയെ അറിയിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
കുട്ടിക്കാലം മുതല്‍ ഷഹ്സാദി ഖാന്റെ മുഖത്ത് പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ആഗ്രയില്‍ നിന്നുള്ള ഉജ്ജൈര്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു. ഉജ്ജൈറിന്റെ നിര്‍ബന്ധപ്രകാരം, പ്ലാസ്റ്റിക് സര്‍ജറിക്കുള്ള നിയമപരമായ വിസയില്‍ 2021 ല്‍ അബുദാബിയിലെത്തി
ഇവിടെ വെച്ച് ഉജ്ജൈര്‍ അവളെ തന്റെ ബന്ധുവായ ഫായിസിന്റെ വീട്ടിലേക്ക് അയച്ചു, അവിടെ വീട്ടുവേലക്കാരിയായി പാര്‍പ്പിച്ചു. 2022 ഓഗസ്റ്റില്‍ ഫായിസിന്റെ ഭാര്യ ഒരു മകനെ പ്രസവിച്ചു. കുട്ടിയുടെ പരിചരണം യുവതിയെ ഏല്‍പ്പിച്ചു, എന്നാല്‍ 2022 ഡിസംബര്‍ 7-ന് കുട്ടി മരിച്ചു. കുട്ടിയെ കൊന്നത് യുവതിയാണെന്ന് ഫൈസ് ആരോപിച്ചു.
കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആശുപത്രി നിര്‍ദ്ദേശിച്ചെങ്കിലും മാതാപിതാക്കള്‍ അത് നിരസിച്ചു. 2023 ഫെബ്രുവരിയില്‍, യുവതിയുടെ ഒരു വീഡിയോ പുറത്തുവന്നു, അതില്‍ കുട്ടിയുടെ മരണം യുവതി സമ്മതിച്ചു.
ഈ കുറ്റസമ്മതം തന്റെ മേല്‍ നിര്‍ബന്ധിച്ച് കെട്ടിവച്ചതാണെന്ന് യുവതി അവകാശപ്പെട്ടു. 2023 ഫെബ്രുവരി 10 ന് യുവതിയെ അബുദാബി പോലീസിന് കൈമാറി. 2023 ജൂലൈ 31-ന് വധശിക്ഷ വിധിച്ചു.
യുഎഇ സര്‍ക്കാരില്‍ ദയാഹര്‍ജിയും മാപ്പ് അപേക്ഷയും സമര്‍പ്പിക്കുന്നതുള്‍പ്പെടെ യുഎഇയിലെ ഇന്ത്യന്‍ എംബസി യുവതിക്ക് സാധ്യമായ എല്ലാ നിയമസഹായവും നല്‍കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു, എന്നാല്‍ യുഎഇ സുപ്രീം കോടതിയായ കാസേഷന്‍ കോടതി വധശിക്ഷ ശരിവച്ചു.
ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചില്ലെന്ന് യുവതിയുടെ പിതാവ് ഷബീര്‍ ഖാന്‍ ആരോപിക്കുന്നു.
'ഞാന്‍ പരമാവധി ശ്രമിച്ചു, പക്ഷേ അബുദാബിയില്‍ പോയി ഒരു അഭിഭാഷകനെ നിയമിക്കാന്‍ എന്റെ കൈവശം പണമില്ലായിരുന്നു.' സര്‍ക്കാര്‍ ഞങ്ങളെ പിന്തുണച്ചില്ല. മകളെ രക്ഷിക്കാന്‍ രാഷ്ട്രപതിക്ക് കത്തെഴുതുകയും പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ സമയം കടന്നുപോയി, നീതി ലഭിക്കാനുള്ള സമയം വേഗത്തില്‍ കടന്നുപോയെന്നും അദ്ദേഹം പറഞ്ഞു.