ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ 2017-ല്‍ നടന്ന ബലാത്സംഗ-കൊലപാതക കേസിലെ പ്രതിയായ സൂരജിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ എട്ട് പോലീസുകാര്‍ക്കുള്ള ശിക്ഷ ചണ്ഡീഗഡിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കോടതി ഇന്ന് പ്രഖ്യാപിക്കും.
ഹിമാചല്‍ പ്രദേശ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) സഹൂര്‍ ഹൈദര്‍ സെയ്ദി, അന്നത്തെ തിയോഗ് ഡിഎസ്പി മനോജ് ജോഷി, മുന്‍ കോട്ഖായി എസ്എച്ച്ഒ രജീന്ദര്‍ സിംഗ്, എഎസ്‌ഐ ദീപ് ചന്ദ്, ഹെഡ് കോണ്‍സ്റ്റബിള്‍ സൂറത്ത് സിംഗ്, കോണ്‍സ്റ്റബിള്‍മാരായ മോഹന്‍ ലാല്‍, റഫീഖ് അലി, രഞ്ജിത് സിംഗ് എന്നിവരാണ് പ്രതികളായ എട്ട് പോലീസുകാര്‍. ജനുവരി 18-ന് കോടതി ഇവരെ കുറ്റക്കാരായി വിധിച്ചു
2017 ജൂലൈയില്‍ ഷിംലയിലെ കോട്ഖായ് പ്രദേശത്ത് 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സൂരജിനെയും രാജു എന്ന മറ്റൊരാളെയും അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പോലീസ് ചോദ്യം ചെയ്യലിനിടെ സൂരജ് മരിച്ചു, ഇത് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി.
കേസില്‍ അന്നത്തെ പോലീസ് സൂപ്രണ്ട് (എസ്പി) ഡിഡബ്ല്യു നേഗിയെ കോടതി കുറ്റവിമുക്തനാക്കി.
2017 ജൂലൈ 4 ന് 16 വയസ്സുള്ള പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ കാണാതായതോടെയാണ് കേസ് ആരംഭിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം, കോട്ഖായിയിലെ ഒരു വനത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു
കേസ് അന്വേഷിക്കാന്‍ ഐജി സഹൂര്‍ ഹൈദര്‍ സെയ്ദിയുടെ കീഴില്‍ ഒരു എസ്ഐടി രൂപീകരിച്ചു. രാജു, സൂരജ് എന്നിവരുള്‍പ്പെടെ അഞ്ച് പേരെ സംഘം അറസ്റ്റ് ചെയ്തു. സൂരജിന്റെ കസ്റ്റഡി മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സംശയിക്കുന്നത്.
2017 ജൂലൈ 22 ന് സിബിഐ കേസ് ഏറ്റെടുക്കുകയും പിന്നീട് സൂരജിന്റെ കസ്റ്റഡി മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഐജി സെയ്ദി, ഡിഎസ്പി ജോഷി, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.