ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 63 ലക്ഷം പേർ പുറത്ത്; രാഷ്ട്രീയ വിവാദം പുകയുന്നു; ബിജെപി ഗൂഢാലോചനയെന്ന് തൃണമൂൽ

ഈ മുനിസിപ്പല്‍ പരിധിയില്‍ മാത്രം 4,000-ത്തിലധികം പേര്‍ പട്ടികയ്ക്ക് പുറത്തായി. പ്രധാനമായും 2, 7, 19 എന്നീ വാര്‍ഡുകളിലാണ് കൂടുതല്‍ ഒഴിവാക്കലുകള്‍ നടന്നത്.

New Update
Untitled

മാല്‍ഡ: പശ്ചിമ ബംഗാളിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതോടെ സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ പ്രതിഷേധം. വോട്ടര്‍ പട്ടിക പുതുക്കുന്ന പ്രത്യേക പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 63,66,952 പേരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു.

Advertisment

കൂടാതെ 60 ലക്ഷത്തോളം പേരുടെ അപേക്ഷകള്‍ പരിശോധനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി വോട്ട് ചെയ്യുന്നവര്‍ പോലും പുറത്തായത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.


മാല്‍ഡ ജില്ലയിലെ ഓള്‍ഡ് മാല്‍ഡ മുനിസിപ്പാലിറ്റിയിലാണ് വോട്ടര്‍മാരുടെ കൂട്ടപുറത്താക്കല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഒരേ വീട്ടിലെ ഏഴ് വോട്ടര്‍മാരില്‍ മൂന്ന് പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ ബാക്കി നാല് പേരെ ഒഴിവാക്കി. കൃത്യമായ രേഖകള്‍ ഹാജരാക്കിയിട്ടും നടന്ന ഈ വിവേചനത്തില്‍ നിവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്.


1995 മുതല്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ പോലും പുതിയ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. 'വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ ഇനി എങ്ങോട്ട് പോകണം?' എന്നാണ് വോട്ടര്‍മാരുടെ ചോദ്യം.

ഈ മുനിസിപ്പല്‍ പരിധിയില്‍ മാത്രം 4,000-ത്തിലധികം പേര്‍ പട്ടികയ്ക്ക് പുറത്തായി. പ്രധാനമായും 2, 7, 19 എന്നീ വാര്‍ഡുകളിലാണ് കൂടുതല്‍ ഒഴിവാക്കലുകള്‍ നടന്നത്.


തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് ബിജെപി നടത്തുന്ന നീക്കമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബംഗാളിലെ ജനങ്ങളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയാനുള്ള ഗൂഢാലോചനയാണിതെന്നാണ് ടിഎംസി കൗണ്‍സിലര്‍മാരുടെ പക്ഷം.


എന്നാല്‍, ഈ ആരോപണങ്ങളെ ബിജെപി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതാണ് പേരുകള്‍ ഒഴിവാക്കാന്‍ കാരണമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും ഉദ്യോഗസ്ഥരില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുന്നത് മൂലമാണ് ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

നിലവില്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ 'ഫോം 6' പൂരിപ്പിച്ച് നല്‍കി പേര് വീണ്ടും ചേര്‍ക്കാന്‍ അപേക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അവ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് അഗര്‍വാള്‍ ഉറപ്പുനല്‍കി. 

Advertisment