ഗൾഫിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഊർജ്ജിത നീക്കം; ഇൻഡിഗോയും സ്പൈസ് ജെറ്റും ഇന്ന് പ്രത്യേക സർവീസുകൾ നടത്തും

 യുഎഇയിലെ ഫുജൈറയില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് നാല് പ്രത്യേക വിമാനങ്ങള്‍ സ്‌പൈസ് ജെറ്റ് സര്‍വീസ് നടത്തും

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കി. സമാന്തരമായി വിവിധ സംസ്ഥാന സര്‍ക്കാരുകളും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

Advertisment

വ്യോമപാതകള്‍ അടച്ചതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികള്‍ ചൊവ്വാഴ്ച (മാര്‍ച്ച് 3) സൗദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.


സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് 10 പ്രത്യേക റിലീഫ് വിമാനങ്ങളാണ് ഇന്‍ഡിഗോ വിഭാവനം ചെയ്തിരിക്കുന്നത്.

ഇതില്‍ നാല് വിമാനങ്ങള്‍ ഹൈദരാബാദ്, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചാണ് ഈ നീക്കം.

 യുഎഇയിലെ ഫുജൈറയില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് നാല് പ്രത്യേക വിമാനങ്ങള്‍ സ്‌പൈസ് ജെറ്റ് സര്‍വീസ് നടത്തും. ഇതില്‍ രണ്ട് വിമാനങ്ങള്‍ മുംബൈയിലേക്കായിരിക്കും.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി, ഗള്‍ഫിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി. പ്രവാസികളെ സഹായിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കി.


ഗള്‍ഫില്‍ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സജ്ജമാണെന്നും വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. നിലവിലെ സാഹചര്യം സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Advertisment