"കോഡിംഗ് ഇനി എഐ കൈപ്പിടിയിൽ; സോഫ്റ്റ്‌വെയർ എൻജിനീയർമാർ പുതിയ കരിയർ തേടേണ്ടി വരും": ശ്രീധർ വെമ്പു

കോഡിംഗിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ ബദല്‍ ഉപജീവന മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ട സമയമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

New Update
Untitled

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഡിംഗ് മേഖലയില്‍ കൈവരിക്കുന്ന അവിശ്വസനീയമായ മുന്നേറ്റം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുടെ തൊഴിലിനെ ബാധിക്കുമെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു.

Advertisment

കോഡിംഗിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ ബദല്‍ ഉപജീവന മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ട സമയമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


ആന്ത്രോപ്പിക്കിന്റെ പുതിയ മോഡലായ 'ക്ലോഡ് ഓപ്പസ് 4.6' പൂജ്യത്തില്‍ നിന്ന് ഒരു സി കമ്പൈലര്‍ നിര്‍മ്മിച്ചതിനെ ശ്രീധര്‍ വെമ്പു ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇതൊരു നിസാരമായ എന്‍ജിനീയറിങ് നേട്ടമല്ലെന്ന് അദ്ദേഹം പറഞ്ഞു.


കോഡിംഗ് ഒട്ടും അറിയാത്ത ഒരാള്‍ വെറും ഒരാഴ്ച കൊണ്ട് എഐയുടെ സഹായത്തോടെ ഭഗവദ്ഗീത ആപ്പ് നിര്‍മ്മിച്ചതിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വെമ്പുവിന്റെ പ്രതികരണം.

'എന്നെ ഉള്‍പ്പെടെ കോഡിംഗിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ മറ്റ് ജീവിതമാര്‍ഗങ്ങള്‍ ആലോചിച്ചു തുടങ്ങുന്നത് നല്ലതാണ്. പരിഭ്രാന്തിയോടെയല്ല, മറിച്ച് ശാന്തമായ സ്വീകാര്യതയോടെയാണ് ഞാന്‍ ഇത് പറയുന്നത്,' വെമ്പു എക്‌സില്‍ കുറിച്ചു.


എഐ വിപ്ലവം സമ്പദ്വ്യവസ്ഥയെ രണ്ട് രീതിയില്‍ ബാധിക്കാം. ഒന്ന്, മനുഷ്യന്റെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ പ്രസക്തി കുറയുകയും മനുഷ്യര്‍ക്ക് ജീവിതത്തിന്റെ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുകയും ചെയ്യുന്ന ശുഭകരമായ കാഴ്ചപ്പാട്. രണ്ട്, എല്ലാ നിയന്ത്രണങ്ങളും ചുരുക്കം ചില കേന്ദ്രങ്ങളില്‍ ഒതുങ്ങുന്ന ദുസ്സഹമായ ഭാവി.


നോഡ് ജെഎസ് സ്രഷ്ടാവ് റയാന്‍ ഡാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും സമാനമായ അഭിപ്രായം നേരത്തെ പ്രകടിപ്പിച്ചിരുന്നു. കോഡിംഗ് നേരിട്ട് എഴുതുന്ന കാലം അവസാനിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ടെക് ലോകം അംഗീകരിച്ചു തുടങ്ങുന്നു എന്നാണ് ശ്രീധര്‍ വെമ്പുവിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

Advertisment