പാനിപ്പത്ത്: ഹരിയാനയിലെ പാനിപ്പത്ത് ജില്ലയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശിനിയുടെ 16 വയസ്സുള്ള മകള്‍ വീണ്ടും തന്റെ രണ്ടാനച്ഛനെതിരെ ബലാത്സംഗം ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. പ്രതി ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
2024 ഓഗസ്റ്റിലാണ് ആദ്യമായി കൗമാരക്കാരി ബലാത്സംഗ പരാതി നല്‍കിയത്. അന്ന് അവള്‍ക്ക് അഞ്ച് മാസം ഗര്‍ഭം ഉണ്ടായിരുന്നുവെന്നും, സിഡബ്ല്യുസി വഴി ഗര്‍ഭഛിദ്രത്തിന് പൊലീസ് സംവിധാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഇരയുടെയും പ്രതിയുടെയും ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിക്കാന്‍ എടുത്തിട്ടുണ്ട്.
കൗമാരക്കാരിയുടെ അമ്മയുടെ ആദ്യ വിവാഹത്തില്‍ നിന്നുള്ള മകളാണ് ഇര. 12 വര്‍ഷം മുമ്പ് അമ്മ രണ്ടാം വിവാഹം കഴിച്ചു. 2024 മാര്‍ച്ചിലാണ് രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്തതെന്ന് കൗമാരക്കാരി പറഞ്ഞു. തുടര്‍ന്ന് പ്രതിയെ ജയിലിലടച്ചു. മെയ് ആദ്യവാരത്തില്‍ ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി.
പുതിയ പരാതിയില്‍ മെയ് 20-ന് വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ രണ്ടാനച്ഛന്‍ വീണ്ടും ബലാത്സംഗം ചെയ്തുവെന്ന് കൗമാരക്കാരി ആരോപിച്ചു. പരാതിയില്‍, പ്രതി ഭീഷണിപ്പെടുത്തുകയും ആരോടും പറയരുതെന്ന് പറഞ്ഞതായും പറയുന്നു.
ഇതോടെ, രണ്ടാമതും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 'ഡിഎന്‍എ പരിശോധന പോലീസിന്റെ ശരിയായ നടപടിയാണ്. റിപ്പോര്‍ട്ട് വന്നാല്‍ എല്ലാം വ്യക്തമായിരിക്കും,' എന്ന് നാരി തു നാരായണി ഉത്താന്‍ സമിതി പ്രസിഡണ്ട് സവിത ആര്യ പറഞ്ഞു.
കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.