യുദ്ധഭീതിക്കിടയിലും വിപണിയിൽ ഉണർവ്; സെൻസെക്സ് 550 പോയിന്റ് ഉയർന്നു, ആഗോള വിപണികളിലും വൻ മുന്നേറ്റം

ബിഎസ്ഇ സെന്‍സെക്‌സ് 550.27 പോയിന്റ് ഉയര്‍ന്ന് 79,666.46 ലും, എന്‍എസ്ഇ നിഫ്റ്റി 171.45 പോയിന്റ് ഉയര്‍ന്ന് 24,651.95 ലും വ്യാപാരം തുടരുന്നു.

New Update
Untitled

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ നേരിട്ട കനത്ത തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണി ശക്തമായി തിരിച്ചുകയറുന്നു. ആഗോള വിപണികളിലുണ്ടായ ശുഭസൂചനകള്‍ പിന്തുടര്‍ന്ന് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടം കൈവരിച്ചു.

Advertisment

ബിഎസ്ഇ സെന്‍സെക്‌സ് 550.27 പോയിന്റ് ഉയര്‍ന്ന് 79,666.46 ലും, എന്‍എസ്ഇ നിഫ്റ്റി 171.45 പോയിന്റ് ഉയര്‍ന്ന് 24,651.95 ലും വ്യാപാരം തുടരുന്നു.


അദാനി പോര്‍ട്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, ഭാരത് ഇലക്ട്രോണിക്‌സ്, ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി തുടങ്ങിയ മുന്‍നിര ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി. ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹിന്ദ്ര എന്നീ ഓഹരികള്‍ നേരിയ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.


പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2.86 ശതമാനം വര്‍ധിച്ച് ബാരലിന് 83.73 ഡോളറിലെത്തി. എണ്ണവിലയിലെ ഈ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ആഗോള ഓഹരി വിപണികളിലെ ഉണര്‍വ് നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്നു.

ദക്ഷിണ കൊറിയന്‍ സൂചികയായ കോസ്പി പത്ത് ശതമാനത്തിലധികം കുതിച്ചുചാട്ടം നടത്തി ലോക വിപണിയെ ഞെട്ടിച്ചു. ജപ്പാന്‍, ചൈന, ഹോങ്കോംഗ് വിപണികളും നേട്ടത്തിലാണ്.

വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 8,752 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍, ആഭ്യന്തര നിക്ഷേപകര്‍ 12,068 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി വിപണിയെ താങ്ങിനിര്‍ത്തി.

Advertisment