തെലങ്കാനയിൽ നടുക്കം: പരീക്ഷാ ഹാളിനുള്ളിൽ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; കുഞ്ഞ് മരിച്ച നിലയിൽ

മരിച്ച നിലയിലുള്ള കുഞ്ഞിനെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. വെള്ളിയാഴ്ച രാവിലെ നടന്ന സംഭവം സഹപാഠികളെയും പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും ഒരുപോലെ ഞെട്ടിച്ചു.

New Update
Untitled

പാല്വഞ്ച: തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം ജില്ലയിലുള്ള പാല്വഞ്ചയില്‍ ഇന്റര്‍മീഡിയറ്റ് (പ്ലസ് വണ്‍) പരീക്ഷയ്ക്കിടെ പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി പ്രസവിച്ചു.

Advertisment

മരിച്ച നിലയിലുള്ള കുഞ്ഞിനെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. വെള്ളിയാഴ്ച രാവിലെ നടന്ന സംഭവം സഹപാഠികളെയും പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും ഒരുപോലെ ഞെട്ടിച്ചു.


പതിനാറ് വയസ്സുകാരിയായ പെണ്‍കുട്ടി രാവിലെ 9 മണിക്ക് ആരംഭിച്ച ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിനിടെയാണ് സംഭവം. പരീക്ഷ തുടങ്ങി ഏകദേശം 30 മിനിറ്റ് കഴിഞ്ഞപ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടി വനിതാ ഇന്‍വിജിലേറ്ററോട് ശുചിമുറിയില്‍ പോകാന്‍ അനുവാദം ചോദിക്കുകയായിരുന്നു.


ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥിനി തിരികെ വരാത്തതിനെത്തുടര്‍ന്ന് ഇന്‍വിജിലേറ്റര്‍ അന്വേഷിച്ചു ചെന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി അതീവ ക്ഷീണിതയായി ശുചിമുറിക്ക് പുറത്തേക്ക് വന്നു.

ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും ശുചിമുറിക്കുള്ളില്‍ വെച്ച് പ്രസവിച്ചുവെന്നും കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശുചിമുറിയിലെ ബേസിനുള്ളില്‍ മരിച്ച നിലയിലുള്ള കുഞ്ഞിനെ കണ്ടെത്തി.


നാണക്കേട് ഭയന്നാണ് കുഞ്ഞിനെ ബേസിനുള്ളില്‍ ഉപേക്ഷിച്ചതെന്ന് കരുതപ്പെടുന്നു. പരീക്ഷാ കേന്ദ്രം അധികൃതര്‍ ഉടന്‍ തന്നെ പോലീസിനെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചു.


പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടി പഠിക്കുന്ന കോളേജ് അധികൃതരുടെ പരാതി ലഭിക്കുന്ന മുറയ്ക്ക് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Advertisment