നിഴലിൽ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക്: അജിത് പവാറിന്റെ വിടവ് നികത്താൻ സുനേത്ര പവാർ എത്തുന്നു. മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി ശനിയാഴ്ച ചുമതലയേൽക്കും

ചഗന്‍ ഭുജ്ബല്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായാണ് സുനേത്രയുടെ പേര് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.

New Update
Untitled

മുംബൈ: പതിറ്റാണ്ടുകളായി പവാര്‍ കുടുംബത്തിന്റെ കരുത്തായി നിഴല്‍രൂപത്തില്‍ കൂടെയുണ്ടായിരുന്ന സുനേത്ര പവാര്‍ ഇനി മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക്.

Advertisment

വിമാനാപകടത്തില്‍ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പകരക്കാരിയായി എന്‍സിപി (അജിത് പവാര്‍ വിഭാഗം) നിയമസഭാ കക്ഷി നേതാവായും മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായും സുനേത്ര പവാര്‍ ചുമതലയേല്‍ക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.


1985-ല്‍ അജിത് പവാറുമായുള്ള വിവാഹത്തിന് മുന്‍പ് തന്നെ സുനേത്രയ്ക്ക് രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സുനേത്ര പാട്ടീല്‍ എന്നറിയപ്പെട്ടിരുന്ന അവരുടെ പിതാവ് ബാജിറാവു പാട്ടീല്‍ അറിയപ്പെടുന്ന പ്രാദേശിക നേതാവായിരുന്നു.


വിവാഹശേഷം ഏതാണ്ട് നാല് പതിറ്റാണ്ടോളം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന സുനേത്ര, എന്‍സിപിയുടെ നിര്‍ണ്ണായക തീരുമാനങ്ങളില്‍ അണിയറയില്‍ സജീവമായിരുന്നു. 2023-ല്‍ അജിത് പവാര്‍ ശരദ് പവാറുമായി വേര്‍പിരിഞ്ഞ് സ്വന്തം പാര്‍ട്ടി രൂപീകരിച്ചതോടെയാണ് സുനേത്രയുടെ രാഷ്ട്രീയ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നത്.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമതി മണ്ഡലത്തില്‍ നാത്തൂന്‍ സുപ്രിയ സുലെയ്ക്കെതിരെ മത്സരിച്ചെങ്കിലും സുനേത്ര പരാജയപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കകം അവര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത വിമാനാപകടം അജിത് പവാറിന്റെ ജീവനെടുത്തതോടെയാണ് പാര്‍ട്ടിയെ നയിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം 62-കാരിയായ സുനേത്രയുടെ തോളിലായത്.


ചഗന്‍ ഭുജ്ബല്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായാണ് സുനേത്രയുടെ പേര് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.

അജിത് പവാറിന്റെ അഭാവത്തില്‍ പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്തുക എന്നതാണ് സുനേത്രയുടെ പ്രധാന വെല്ലുവിളി. ശരദ് പവാര്‍ പക്ഷവുമായി പാര്‍ട്ടി ലയിക്കണമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.

ലയനം സംഭവിക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ആര് ഏറ്റെടുക്കും എന്നതും എന്‍സിപി ഏത് മുന്നണിക്കൊപ്പം നില്‍ക്കും എന്നതും സുനേത്രയുടെ രാഷ്ട്രീയ ബുദ്ധി അളക്കുന്ന പരീക്ഷണങ്ങളാകും.

Advertisment