ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ; സഞ്ജു സാംസൺ ബാറ്റ് ചെയ്തത് മറ്റൊരു ഗ്രഹത്തിൽ ഇരുന്നാണെന്ന് സുനിൽ ഗവാസ്‌കർ

ടി20 ക്രിക്കറ്റില്‍ സാധാരണയായി കാണുന്ന സ്ലോഗിംഗ് ഷോട്ടുകള്‍ക്ക് പകരം, ക്രിക്കറ്റ് പാഠപുസ്തകത്തിലെ മനോഹരമായ ഷോട്ടുകളാണ് സഞ്ജു കളിച്ചതെന്നും ഇത് അപൂര്‍വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

മുംബൈ: ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍. സഞ്ജുവിന്റെ ഇന്നിംഗ്സ് കണ്ടാല്‍ അദ്ദേഹം മറ്റൊരു ഗ്രഹത്തില്‍ ഇരുന്ന് ബാറ്റ് ചെയ്യുന്നത് പോലെയാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 

Advertisment

'പൂര്‍ണ്ണചന്ദ്രനെപ്പോലെ അത്രയും വ്യക്തമായാണ് സഞ്ജു പന്ത് കാണുന്നത്. ഗ്രൗണ്ടിലൂടെയുള്ള ഡ്രൈവുകളും കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളും ബാറ്റിംഗിലെ ശുദ്ധമായ സൗന്ദര്യമാണ് കാണിച്ചുതന്നത്,' ഗവാസ്‌കര്‍ പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ സാധാരണയായി കാണുന്ന സ്ലോഗിംഗ് ഷോട്ടുകള്‍ക്ക് പകരം, ക്രിക്കറ്റ് പാഠപുസ്തകത്തിലെ മനോഹരമായ ഷോട്ടുകളാണ് സഞ്ജു കളിച്ചതെന്നും ഇത് അപൂര്‍വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 പന്തില്‍ നിന്ന് 89 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതോടെ നിശ്ചിത ഓവറില്‍ ഇന്ത്യ 253/7 എന്ന വമ്പന്‍ സ്‌കോറിലെത്തി. ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.


ജേക്കബ് ബെഥേലിന്റെ സെഞ്ചുറി മികവില്‍ (48 പന്തില്‍ 105) ഇംഗ്ലണ്ട് ശക്തമായി തിരിച്ചടിച്ചെങ്കിലും ജസ്പ്രീത് ബുംറയുടെ കൃത്യതയാര്‍ന്ന അവസാന ഓവറുകള്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ആവേശജയം.

സൂപ്പര്‍ 8-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 97 റണ്‍സിന്റെ മികവില്‍ ഫോമിലേക്ക് തിരിച്ചെത്തിയ സഞ്ജു, സെമിയിലും ആ മികവ് തുടര്‍ന്നു. ഇതോടെ ന്യൂസിലന്‍ഡിനെതിരായ ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടി.

Advertisment