ഡൽഹി: ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപിച്ച് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി പൊളിച്ചു മാറ്റിയ ഡെപ്യൂട്ടി കലക്ടറെ തരം താഴ്ത്തി ഉത്തരവിറക്കി സുപ്രീം കോടതി. തഹസീല്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്തണമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ഹൈക്കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പാലിക്കാതിരിക്കുന്നത് നിയമവാഴ്ചയുടെ അടിത്തറയെ തന്നെ ആക്രമിക്കുന്നതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ ബി ആര്‍ ഗവായിയും അഗസ്റ്റിന്‍ ജോര്‍ജ് മാസിഹും അടങ്ങുന്ന ബെഞ്ചാണ് തരംതാഴ്ത്തലിന് ഉത്തരവിട്ടത്. എത്ര ഉന്നത സ്ഥാനത്തിരിക്കുന്ന അധികാരികളായാലും കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.
മനഃപൂര്‍വം അനുസരണക്കേട് കാണിച്ചതിന് തരംതാഴ്ത്തുന്നതിനൊപ്പം ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2023ലാണ് ഉദ്യോഗസ്ഥന് ഡെപ്യൂട്ടി കലക്ടര്‍ തസ്കതിയിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
കോടതിയലക്ഷ്യ നടപടിക്കെതിരായ അപ്പീലുകള്‍ തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.