"ഇന്ത്യയുടെ ഡാറ്റയിൽ തൊട്ടാൽ കളി മാറും"; നിയമം പാലിക്കാനാവില്ലെങ്കിൽ രാജ്യം വിടാം; വാട്ട്‌സ്ആപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം

ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ കമ്പനി ബാധ്യസ്ഥരാണ്. അതിന് സാധിക്കില്ലെങ്കില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങാമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.

New Update
Untitled

ഡല്‍ഹി: വാട്ട്സ്ആപ്പിന്റെ പരിഷ്‌കരിച്ച സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസില്‍ ടെക് ഭീമനായ മെറ്റയ്ക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി.

Advertisment

രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇന്ത്യ വിട്ടുപോകാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.


ചൊവ്വാഴ്ച കേസ് പരിഗണിക്കവെ മെറ്റാ അധികൃതരെ ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയില്‍ ശാസിച്ചു. 

'നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാന്‍ നിങ്ങളെ അനുവദിക്കില്ല. ഇന്ത്യക്കാരുടെ വിവരങ്ങള്‍ കൈമാറാന്‍ ഒരു തരത്തിലും സമ്മതിക്കില്ല. ഒരു അക്കം പോലും ചോരരുത്: ഇന്ത്യയില്‍ നിന്നുള്ള ഡാറ്റയുടെ ഒരു അക്കം പോലും പുറത്തുപോകാത്ത വിധം സുരക്ഷ ഉറപ്പാക്കണം.


ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ കമ്പനി ബാധ്യസ്ഥരാണ്. അതിന് സാധിക്കില്ലെങ്കില്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങാമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.


വാട്ട്സ്ആപ്പിന്റെ സങ്കീര്‍ണ്ണമായ നിബന്ധനകളെ കോടതി പരിഹസിച്ചു. 'പാവപ്പെട്ട ഒരു സ്ത്രീക്കോ, റോഡരികിലെ കച്ചവടക്കാരനോ, തമിഴ് മാത്രം സംസാരിക്കുന്ന ഒരാള്‍ക്കോ ഈ നയം മനസ്സിലാകുമോ? ബീഹാറിലെ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് എങ്ങനെ പിടികിട്ടും? പലപ്പോഴും ഞങ്ങള്‍ക്ക് പോലും നിങ്ങളുടെ നയങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമാണ്,' ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കാനുള്ള ഒരു മാര്‍ഗ്ഗമായാണ് ഈ നയമെന്നും കോടതി വിശേഷിപ്പിച്ചു. ഡോക്ടര്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ക്ക് പിന്നാലെ മരുന്നുകളുടെ പരസ്യം വരുന്നത് ചൂണ്ടിക്കാട്ടി, വ്യക്തിഗത വിവരങ്ങള്‍ പരസ്യത്തിനായി ഉപയോഗിക്കുന്നത് കോടതി ചോദ്യം ചെയ്തു.

വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ മറ്റ് പ്ലാറ്റ്ഫോമുകളുമായി പങ്കിടാനുള്ള നീക്കമാണ് വിവാദമായത്. ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ ഡാറ്റ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

Advertisment