'പെൺഭ്രൂണഹത്യ സാമൂഹിക വിപത്തിന്റെ ക്രൂരമായ മുഖം'; ലിംഗവിവേചനത്തിനെതിരെ സുപ്രീം കോടതി

'സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇത്തരം കേസുകള്‍ റദ്ദാക്കുന്നത് നിയമപാലനത്തെ ദുര്‍ബലപ്പെടുത്തും. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.'

New Update
Untitled

ഡല്‍ഹി: രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ ഏറ്റവും ക്രൂരമായ രൂപമാണ് പെണ്‍ഭ്രൂണഹത്യയെന്നും സുപ്രീം കോടതി.

Advertisment

ലിംഗനിര്‍ണ്ണയ നിരോധന നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് 70 പേജുള്ള വിധി പുറപ്പെടുവിച്ചത്.


രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെണ്‍കുട്ടികളോടും സ്ത്രീകളോടും ഇപ്പോഴും വിവേചനം തുടരുന്നു. ഇതിന്റെ ആദ്യപടി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നതാണ്. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം പെണ്‍കുട്ടികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.


സ്ത്രീ-പുരുഷ അനുപാതത്തിലുണ്ടാകുന്ന കുറവ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാനും, മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനും കാരണമാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു റേഡിയോളജിസ്റ്റിനെതിരെയുള്ള കേസാണ് കോടതി പരിഗണിച്ചത്. ഗര്‍ഭിണികളായ സ്ത്രീകളില്‍ നടത്തിയ അള്‍ട്രാസോണോഗ്രഫി പരിശോധനകളുടെ കൃത്യമായ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചില്ല എന്നതായിരുന്നു ഇയാള്‍ക്കെതിരെയുള്ള കുറ്റം. നിയമപ്രകാരം റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതില്‍ വരുന്ന വീഴ്ച ഗൗരവകരമായ കുറ്റമാണെന്ന് കോടതി വ്യക്തമാക്കി.

'സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഇത്തരം കേസുകള്‍ റദ്ദാക്കുന്നത് നിയമപാലനത്തെ ദുര്‍ബലപ്പെടുത്തും. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും.' - ഹരിയാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.


കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചെങ്കിലും, റേഡിയോളജിസ്റ്റിന്റെ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലെ ചില പിഴവുകള്‍ കോടതി ചൂണ്ടിക്കാട്ടി. ജില്ലാ അതോറിറ്റിയുടെ കൂട്ടായ തീരുമാനമില്ലാതെയാണ് സിവില്‍ സര്‍ജന്‍ റെയ്ഡിന് ഉത്തരവിട്ടതെന്ന് കോടതി നിരീക്ഷിച്ചു. ഇത് നിയമവിരുദ്ധമാണെങ്കിലും, കേസിന്റെ വിചാരണ തടയാന്‍ കോടതി തയ്യാറായില്ല.


സ്ത്രീധന സമ്പ്രദായം, പെണ്‍ഭ്രൂണഹത്യ തുടങ്ങിയ സാമൂഹിക വിപത്തുകള്‍ക്കെതിരെ ആഗോളതലത്തില്‍ നടക്കുന്ന പോരാട്ടങ്ങളുടെ ഭാഗമായാണ് ഇന്ത്യയില്‍ ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതെന്ന് വിധിന്യായത്തില്‍ പറയുന്നു.

Advertisment