അംബികാപൂരിൽ മഞ്ഞപ്പിത്തം പടരുന്നു; പൈപ്പിലെ ചോർച്ചയെന്ന് സംശയം, 40-ലധികം പേർക്ക് രോഗബാധ

നഗരസഭയുടെ അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് ഷാഫി അഹമ്മദ് ആരോപിച്ചു

New Update
Untitled

സര്‍ഗുജ: വേനല്‍ക്കാലത്തിന് തൊട്ടുമുമ്പായി ഛത്തീസ്ഗഡിലെ അംബികാപൂരില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു.

Advertisment

ഇതുവരെ നാല്‍പ്പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ഈ പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പ് സജ്ജമാക്കി. കുടിവെള്ള പൈപ്പിലെ ചോര്‍ച്ചയിലൂടെ മലിനജലം കലര്‍ന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


ഡോക്ടര്‍മാരടക്കം എട്ടംഗ ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് പരിശോധനകളും ചികിത്സയും നടത്തിവരികയാണ്. ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. പി.എസ്. മാര്‍ക്കോ നേരിട്ടെത്തി സാഹചര്യം വിലയിരുത്തി. പ്രദേശത്തെ ഇടുങ്ങിയ വഴികളിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് അദ്ദേഹം സ്ഥിതിഗതികള്‍ നിരീക്ഷിച്ചത്.


തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ശേഖരിച്ച സാമ്പിളുകളില്‍ ചിലതില്‍ മലിനീകരണം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

നഗരസഭയുടെ അനാസ്ഥയാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് ഷാഫി അഹമ്മദ് ആരോപിച്ചു. പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ ഡ്രെയിനേജുകള്‍ക്ക് ഉള്ളിലൂടെയാണ് കടന്നുപോകുന്നത്. പൈപ്പുകളിലെ അറ്റകുറ്റപ്പണിയില്‍ ഗുരുതര വീഴ്ചയുണ്ടായതായും പരാതിയുണ്ട്.

ഒരിടത്ത് പൈപ്പ് കണക്ഷനിലെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ പഴയ ചെരിപ്പ് ഉപയോഗിച്ച് കെട്ടിവെച്ച നിലയില്‍ കണ്ടെത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായി. ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisment