അമേരിക്കയുടെ പുതിയ നികുതി നയം ഇന്ത്യക്ക് താങ്ങാനാകുമോ? കേന്ദ്രസർക്കാരിനെതിരെ ചോദ്യങ്ങളുമായി രൺദീപ് സിംഗ് സുർജേവാല

അമേരിക്കന്‍ സുപ്രീം കോടതി ട്രംപിന്റെ മുന്‍ ഉത്തരവുകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍, പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം നിലനില്‍ക്കുമെന്നത് സംശയമാണ്.

New Update
Untitled

ഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ഇറക്കുമതി നികുതികള്‍ ഇന്ത്യക്ക് നിയമപരമായും പ്രായോഗികമായും ബാധകമാകുമോ എന്ന് ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.

Advertisment

ട്രംപ് പുതിയതായി കൊണ്ടുവന്ന 'സെക്ഷന്‍ 122' പ്രകാരമുള്ള 10% നികുതി 150 ദിവസത്തേക്ക് മാത്രമുള്ള താല്‍ക്കാലിക നടപടിയാണെന്ന് സുര്‍ജേവാല ചൂണ്ടിക്കാട്ടി. ഇത് നീട്ടിക്കൊണ്ടുപോകാന്‍ യുഎസ് കോണ്‍ഗ്രസ് അനുമതി നല്‍കുമോ എന്ന് അദ്ദേഹം ചോദിച്ചു.


അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ നികുതി ചുമത്തുന്ന 'സെക്ഷന്‍ 232' ഇന്ത്യക്ക് ബാധകമല്ലെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഒരു കയറ്റുമതിയും അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയല്ല.

ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിടാന്‍ പോകുന്ന പുതിയ വ്യാപാര കരാര്‍ രാജ്യത്തെ കര്‍ഷകരെയും ചെറുകിട വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് സുര്‍ജേവാല പറഞ്ഞു. ഒരു വശത്തുമാത്രം ലാഭമുണ്ടാക്കുന്ന ഈ കരാറില്‍ നിന്ന് പിന്മാറാന്‍ മോദി സര്‍ക്കാര്‍ ധൈര്യം കാണിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

അമേരിക്കന്‍ സുപ്രീം കോടതി ട്രംപിന്റെ മുന്‍ ഉത്തരവുകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍, പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം നിലനില്‍ക്കുമെന്നത് സംശയമാണ്.


അമേരിക്കന്‍ പ്രഖ്യാപനങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അന്യായമായ വ്യാപാര രീതികള്‍ പിന്തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ ചുമത്തുന്ന ഈ നികുതിയും ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നിയമപരമായ കാരണങ്ങളില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


'ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകുമോ?' എന്ന ചോദ്യത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. അമേരിക്കന്‍ താരിഫ് നിയമങ്ങളില്‍ വന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ തന്റെ നിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment