കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുസ്ലീം എംഎല്‍എമാരെക്കുറിച്ച് വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.
സംസ്ഥാനത്ത് ബിജെപി അടുത്ത സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുസ്ലീം എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുവേന്ദു അധികാരിയുടെ പ്രസ്താവനയോട് ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് ടിഎംസി രംഗത്തെത്തി.
ഫെബ്രുവരി 17 ന് സുവേന്ദുവിനെ നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മമത സര്‍ക്കാരിനെ ആക്രമിച്ചുകൊണ്ട്, ഈ സര്‍ക്കാര്‍ ഒരു വര്‍ഗീയ ഭരണം നടത്തുകയാണെന്നും മുസ്ലീം ലീഗിന്റെ മറ്റൊരു രൂപമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ബംഗാളിലെ ജനങ്ങള്‍ ഈ സര്‍ക്കാരിനെ പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ പ്രസ്താവനയെ ശക്തമായി എതിര്‍ക്കുകയും ഇതിനെ 'വിദ്വേഷ പ്രസംഗം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും തന്റെ സഹ എംഎല്‍എമാര്‍ക്കെതിരെ ഇത്തരം ഭാഷ ഉപയോഗിക്കരുതെന്ന് പാര്‍ട്ടി വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
പാര്‍ലമെന്റിലും നിയമസഭയിലും സംവാദങ്ങളും വാദപ്രതിവാദങ്ങളും ഉണ്ടാകാം, എന്നാല്‍ മതത്തിന്റെ വിഷയം ഉന്നയിച്ച് ഒരു പ്രത്യേക സമുദായത്തിലെ എംഎല്‍എമാരെ ലക്ഷ്യമിടുന്നത് ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സുവേന്ദു അധികാരിയുടെ പ്രസ്താവനയെക്കുറിച്ച് മറ്റ് ബിജെപി നേതാക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. സുവേന്ദു അധികാരിയുടെ പ്രസ്താവന വിവാദമാകുന്നത് ഇതാദ്യമായല്ല.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയുടെ ദുര്‍ബലമായ പ്രകടനത്തിന് ശേഷവും അദ്ദേഹം അത്തരമൊരു പ്രസ്താവന നടത്തിയത് സ്വന്തം പാര്‍ട്ടിയില്‍ തന്നെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യം നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, 'നമ്മുടെ കൂടെയുള്ളവര്‍ക്കൊപ്പമാണ് ഞങ്ങള്‍' നമുക്ക് ഒരു ന്യൂനപക്ഷ മുന്നണി ആവശ്യമില്ല എന്നാണ്. പല ബിജെപി നേതാക്കളും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് അകന്നു നിന്നിരുന്നു.