ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് മേധാവിയുമായ കെ ചന്ദ്രശേഖർ റാവുവിന്റെ വിശ്വസ്തനായ കെ കേശവ റാവു പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിലേക്ക് ബിആർഎസ് എംഎൽഎമാരുടെ ഒഴുക്ക്.
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ബിആർഎസ് എംഎൽഎ കൃഷ്ണ മോഹൻ റെഡ്ഡി കോൺഗ്രസിൽ ചേർന്നു.
രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി ബിആർഎസ് എംഎൽഎമാരായ കാലേ യാദയ്യ, ബിആർഎസ് ഭരണകാലത്ത് സ്പീക്കറായിരുന്ന പോചരം ശ്രീനിവാസ് റെഡ്ഡി (ബൻസ്വാഡ), സഞ്ജയ് കുമാർ (ജഗ്തിയാൽ), ദാനം നാഗേന്ദർ (ഖൈരതാബാദ്), ഡിയം ശ്രീഹരി (സ്റ്റേഷൻ ഘാൻപൂർ), തെല്ലം വെങ്കട്ട് റാവു (ഭദ്രാചലം) എന്നിവർ കോൺഗ്രസിൽ ചേർന്നിരുന്നു.
ഇതോടൊപ്പം തന്നെ ആറ് ബിആർഎസ് എംഎൽസിമാരും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. ഇതോടെ 40 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ പാർട്ടിയുടെ എംഎൽസി അംഗബലം 12 ആയി കോൺഗ്രസ് ഉയർത്തി.
ബിആർഎസ് വിട്ട എംഎൽസിമാരിൽ ദണ്ഡേ വിട്ടൽ, ഭാനു പ്രസാദ്, ബി ദയാനന്ദ്, പ്രഭാകർ റാവു, എഗ്ഗെ മല്ലേശം, ബസവരാജു സരയ്യ എന്നിവരും ഉൾപ്പെടുന്നു.
നിരവധി ബിആർഎസ് എംഎൽഎമാർ സംഘടന വിടാൻ പാർട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റോഡ്‌സ് ആൻഡ് ബിൽഡിംഗ്‌സ് മന്ത്രി കോമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ 39 സീറ്റുകൾ ബിആർഎസ് നേടിയപ്പോൾ കോൺഗ്രസ് 64 സീറ്റുകൾ നേടിയിരുന്നു.