കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ; നയപ്രഖ്യാപന പ്രസംഗം രണ്ട് വരിയിൽ ഒതുക്കി ഗവർണർ ഇറങ്ങിപ്പോയി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍

ആര്‍ട്ടിക്കിള്‍ 176(1) പ്രകാരം കാബിനറ്റ് തയ്യാറാക്കി നല്‍കുന്ന നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.

New Update
Untitled

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരും ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്.

Advertisment

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, നയപ്രഖ്യാപന പ്രസംഗത്തിലെ ആദ്യ രണ്ട് വരികള്‍ മാത്രം വായിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തില്‍ രാഷ്ട്രീയ പ്രചാരണമുണ്ടെന്ന് ആരോപിച്ചാണ് ഗവര്‍ണറുടെ അസാധാരണ നടപടി.


തൊഴിലുറപ്പ് പദ്ധതി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ നിയമനിര്‍മ്മാണത്തെ പരാമര്‍ശിക്കുന്ന 11 ഖണ്ഡികകളാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെയും അതിന്റെ നയങ്ങളെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല. ഈ ഭാഗങ്ങള്‍ വെറും സര്‍ക്കാര്‍ പ്രചാരണമാണെന്നും വസ്തുതാവിരുദ്ധമാണെന്നും ഗവര്‍ണര്‍ വാദിച്ചു.

ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ 176(1) പ്രകാരം കാബിനറ്റ് തയ്യാറാക്കി നല്‍കുന്ന നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ വായിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.


രാജ്ഭവന്‍ ബിജെപി ഓഫീസായി മാറിയോ എന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ചോദിച്ചു. പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നത് വസ്തുതകള്‍ മാത്രമാണെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനയോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു.


അടുത്തിടെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും സമാനമായ രീതിയില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയോ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയിലും സമാനമായ സാഹചര്യം ഉടലെടുത്തിരിക്കുന്നത്.

ഗവര്‍ണറുടെ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Advertisment