തിരുവനന്തപുരം: അതിർത്തി കടന്നുള്ള ആക്രമണത്തിലൂെട പാക്കിസ്ഥാന് വ്യക്തമായ പലതരം സന്ദേശങ്ങളാണ് ഇന്ത്യ പാക്കിസ്ഥാന് നൽകിയത്.
ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട് നടത്തിയ ഓപ്പറേഷനിൽ ഇന്ത്യ ലക്ഷ്യമിട്ടത് പാക്കിസ്ഥാന്റെ പിന്തുണയോടെ പാക്ക് മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ പരിശീലന കേന്ദ്രങ്ങളെയാണ്.
ഭീകരരുടെ താവളങ്ങൾ കൃത്യമായി ഇന്ത്യയ്ക്ക് അറിയാമെന്നും അത് മാത്രം കൃത്യമായി തിരഞ്ഞ് പിടിച്ച് ആക്രമിക്കാനുള്ള സാങ്കേതിക വിദ്യയും കഴിവും ഇന്ത്യയ്ക്കുണ്ടെന്നുമാണ് പാക്കിസ്ഥാനെ ഇന്ത്യ ഇതിലൂടെ അറിയിച്ചത്.
ഇതിന് പുറമേ പാക്കിസ്ഥാനിൽ ഭീകര പരിശീലന കേന്ദ്രങ്ങൾ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തെ കൂടിയാണ് അറിയിച്ചത്.
പത്രസമ്മേളനത്തിൽ പാക്കിസ്ഥാന്റെ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരകേന്ദ്രങ്ങളിൽ ആർക്കൊക്കെ പരിശീലനം കിട്ടിയെന്ന വിവരം കൂടിയാണ് ഇന്ത്യ പുറത്ത് വിട്ടത്.
ഇന്ത്യൻ ഇന്റലിജൻസ് സംവിധാനങ്ങളുടെ സൂക്ഷ്മതയും കൃത്യതയും പാക്കിസ്ഥാന് കൂടി വെളിപ്പെടുന്ന രീതിയിലായിരുന്നു ഇന്ത്യൻ സൈനിക ഓഫീസറുമാർ പത്രസമ്മേളനത്തിൽ നടത്തിയ വിവരണമെന്നതും വസ്തുതയാണ്.
ഇതിന് പുറമേ വനിത സൈനിക ഉദ്യോഗസ്ഥരെ പത്രസമ്മേളനത്തിൽ നിയോഗിച്ചതിനും പല കാരണങ്ങളുണ്ട്.
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ വനിതാ ഉദ്യോഗസ്ഥർ മതിയെന്നുള്ള തീരുമാനവും ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനമാണ്. അത് രാഷ്ട്രീയ തീരുമാനമായി കണക്കാക്കാനാവില്ല.
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യൻ നേവിയുടെ ഉദ്യോഗസ്ഥനടക്കമാണ് കൊല്ലപ്പെട്ടത്. വനിതകളെ ഒഴിച്ച് നിർത്തി പുരുഷൻമാരെയാണ് വെടിവെച്ച് കൊന്നത്.
മതാടിസ്ഥാനത്തിൽ തരം തിരിച്ച് ഇന്ത്യയിൽ ഒരു വർഗീയ കലാപത്തിനും ഭീകരർ ലക്ഷ്യമിട്ടിരുന്നു.
ഇത് കൊണ്ട് തന്നെ അവിടെ വീണ പുരുഷൻമാരുടെ ചോരയ്ക്ക് വനിതാ ഉദ്യോഗസ്ഥർ കണക്ക് ചോദിക്കുന്നുവെന്നും അതും ഹിന്ദുവും മുസ്ലീമുമായ ഉദ്യോഗസ്ഥർ രാജ്യത്തിന് വേണ്ടി ഒരുമിച്ച് സംസാരിക്കുന്നുവെന്നുമുള്ള സന്ദേശം കൂടിയാണ് സേനാ വിഭാഗങ്ങൾ പാക്കിസ്ഥാന് നൽകിയത്.