തിരുപ്പതി ലഡ്ഡു വിവാദത്തിൽ സി.ബി.ഐ കുറ്റപത്രം; വ്യാജ നെയ്യ് വാങ്ങലിലൂടെ 250 കോടി രൂപയുടെ കുംഭകോണം. 68 ലക്ഷം കിലോ നെയ്യ് ഉപയോഗിച്ചതായി കണ്ടെത്തൽ, ടി.ടി.ഡി ജനറൽ മാനേജർ ഉൾപ്പെടെ 36 പേർ പ്രതികൾ

New Update
tirupati-laddu

ചെന്നൈ: രാജ്യത്തെ പിടിച്ചുലച്ച തിരുപ്പതി ലഡ്ഡു വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി സി.ബി.ഐ കുറ്റപത്രം. 

Advertisment

ലഡ്ഡു നിർമ്മാണത്തിനായി വ്യാജ നെയ്യ് വാങ്ങിയതിലൂടെ ഏകദേശം 250 കോടി രൂപയുടെ കുംഭകോണം നടന്നതായി സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. നെല്ലൂർ മുൻസിപ്പൽ കോർപ്പറേഷൻ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

68 ലക്ഷം കിലോ വ്യാജ നെയ്യ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തിരുമല-തിരുപ്പതി ദേവസ്ഥാനം വാങ്ങിക്കൂട്ടിയതായാണ് കണ്ടെത്തൽ. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയാണ് കേസിലെ ഒന്നാം പ്രതി. 

ആകെ 36 പ്രതികളുള്ള കേസിൽ തിരുമല തിരുപ്പതി ദേവസ്ഥാനം ജനറൽ മാനേജർ പി.കെ. മുരളീകൃഷ്ണയെയും എസ്.ഐ.ടി പ്രതി ചേർത്തിട്ടുണ്ട്. പ്രത്യേകതരം സാഹചര്യത്തിൽ കേസിലെ പരാതിക്കാരനെയും സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുപ്രീംകോടതി ഇടപെടൽ 2024 ഒക്ടോബറിലാണ് സുപ്രീംകോടതി നിർദ്ദേശപ്രകാരം സി.ബി.ഐ ഈ കേസ് ഏറ്റെടുത്തത്. ലഡ്ഡു നിർമ്മാണത്തിൽ മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചുവെന്ന ആരോപണം ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 

തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സാധ്യത.

Advertisment