ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിൽ ഏറ്റവും വലിയ സൈനിക സന്നാഹം; ഇറാനെതിരെ പടയൊരുക്കി അമേരിക്ക

ഈ വാരാന്ത്യത്തോടെ ഇറാനെ ആക്രമിക്കാന്‍ സൈന്യം സജ്ജമാണെന്ന് വൈറ്റ് ഹൗസിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.

New Update
Untitled

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍, മിഡില്‍ ഈസ്റ്റിലേക്ക് വന്‍തോതില്‍ യുദ്ധവിമാനങ്ങളും സൈനിക സന്നാഹങ്ങളും അയച്ച് അമേരിക്ക. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മേഖലയില്‍ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ വ്യോമ-നാവിക സൈനിക വിന്യാസമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Advertisment

അത്യാധുനിക യുദ്ധവിമാനങ്ങളായ F-35, F-15, F-16 എന്നിവയുടെ ഒന്നിലധികം സ്‌ക്വാഡ്രണുകളെ അമേരിക്ക വിന്യസിച്ചുകഴിഞ്ഞു. വലിയ തോതിലുള്ള വ്യോമാക്രമണങ്ങള്‍ ഏകോപിപ്പിക്കാന്‍ ശേഷിയുള്ള കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ വിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇതിനോടകം തന്നെ മേഖലയില്‍ എത്തിയിട്ടുണ്ട്.


നിലവില്‍ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലും ബാലസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒമ്പത് ഡിസ്‌ട്രോയറുകളും ഉള്‍പ്പെടെ 13 കപ്പലുകള്‍ മിഡില്‍ ഈസ്റ്റിലും മെഡിറ്ററേനിയന്‍ കടലിലുമായി നിലയുറപ്പിച്ചിട്ടുണ്ട്.

ഇതിന് പുറമെ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്ന മറ്റൊരു കൂറ്റന്‍ വിമാനവാഹിനിക്കപ്പലും നാല് ഡിസ്‌ട്രോയറുകളും ഇവിടേക്ക് തിരിച്ചിട്ടുണ്ട്.


ഈ വാരാന്ത്യത്തോടെ ഇറാനെ ആക്രമിക്കാന്‍ സൈന്യം സജ്ജമാണെന്ന് വൈറ്റ് ഹൗസിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സൈനിക നടപടിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അന്തിമ അനുമതി നല്‍കിയിട്ടില്ല. മാര്‍ച്ച് പകുതിയോടെ എല്ലാ സൈനിക വിന്യാസങ്ങളും പൂര്‍ത്തിയാകുമെന്നാണ് വിവരം.


ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ ഉപേക്ഷിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാല്‍ തങ്ങള്‍ ആറ്റംബോംബ് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നില്ലെന്നും ആണവ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് ഇറാന്റെ നിലപാട്. നിലവില്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സൈനിക നീക്കങ്ങള്‍ക്കുള്ള സാധ്യത 90 ശതമാനമാണെന്നാണ് സൂചനകള്‍.

Advertisment