ഇടക്കാല വ്യാപാര കരാർ: ഇന്ത്യ-യുഎസ് ചർച്ചകൾ മാറ്റിവെച്ചു; ട്രംപിന്റെ താരിഫ് വർദ്ധനവിന് പിന്നാലെ നിർണ്ണായക നീക്കം

അമേരിക്കയുടെ പുതിയ നികുതി വര്‍ദ്ധനവിനെക്കുറിച്ചും അത് ഇന്ത്യന്‍ വിപണിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും വാണിജ്യ മന്ത്രാലയം വിശദമായി പഠിച്ചുവരികയാണ്.

New Update
Untitled

ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഈ ആഴ്ച നടക്കാനിരുന്ന ഇടക്കാല വ്യാപാര കരാര്‍ സംബന്ധിച്ച മുഖ്യ ചര്‍ച്ചാ സമിതിയുടെ യോഗം മാറ്റിവെച്ചതായി റിപ്പോര്‍ട്ട്.

Advertisment

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോള തലത്തില്‍ ഇറക്കുമതി നികുതി വര്‍ദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


തന്റെ നികുതി നയങ്ങള്‍ക്കെതിരെയുള്ള യുഎസ് സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ്, ശനിയാഴ്ച എല്ലാ രാജ്യങ്ങള്‍ക്കുമുള്ള താരിഫ് 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. കോടതി വിധി 'അമേരിക്കന്‍ വിരുദ്ധവും മോശമായി എഴുതപ്പെട്ടതുമാണ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.


അമേരിക്കയുടെ പുതിയ നികുതി വര്‍ദ്ധനവിനെക്കുറിച്ചും അത് ഇന്ത്യന്‍ വിപണിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും വാണിജ്യ മന്ത്രാലയം വിശദമായി പഠിച്ചുവരികയാണ്.

ഈ മാസമാദ്യം ഇന്ത്യയും യുഎസും തമ്മില്‍ ഒരു ഇടക്കാല വ്യാപാര കരാറില്‍ ധാരണയിലെത്തിയിരുന്നു. ഇതനുസരിച്ച് വാഷിംഗ്ടണ്‍ നികുതി 18 ശതമാനമായി കുറയ്ക്കാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ ആഗോള നികുതി പ്രഖ്യാപനം ഈ കരാറിനെ എത്തരത്തില്‍ ബാധിക്കുമെന്നതാണ് പുതിയ ചര്‍ച്ചകള്‍ മാറ്റിവെക്കാന്‍ കാരണം.

യുഎസ് ഭരണകൂടത്തിന്റെ പുതിയ നിലപാടുകളും സുപ്രീം കോടതി വിധിയും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ എന്നാണ് പുനരാരംഭിക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Advertisment