ഉന്നാവോ ബലാത്സംഗ കേസ്: ഇരയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. കുല്‍ദീപ് സിങിന്റെ 10 വര്‍ഷത്തെ കഠിനതടവ് തുടരും

New Update
delhi hc

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

Advertisment

കേസില്‍ 10 വര്‍ഷത്തെ ശിക്ഷയാണ് കുല്‍ദീപ് സിങിന് വിധിച്ചത്. ശിക്ഷ മരവിപ്പിക്കാന്‍ കാരണങ്ങളൊന്നും കാണുന്നില്ലെന്നും അപേക്ഷ തള്ളുന്നുവെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് രവീന്ദര്‍ ദുഡേജ പറഞ്ഞു.

സെന്‍ഗാര്‍ ദീര്‍ഘകാലമായി തടവ് അനുഭവിക്കുന്നുണ്ടെങ്കിലും കാലതാമസത്തിന്റെ പേരില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. ശിക്ഷയ്‌ക്കെതിരെ നിരവധി തവണ അദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചതും കാരണമാണ്. 

കേസ് ഫെബ്രുവരി 3ന് വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തു. 2020 മാര്‍ച്ച് 13 ന്, ഇരയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സെന്‍ഗാറിന് വിചാരണ കോടതി 10 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

ഒരു കുടുംബത്തിന്റെ 'ഏക വരുമാനക്കാരനെ' കൊലപ്പെടുത്തിയതിന് 'ഒരു വിട്ടുവീഴ്ചയും' കാണിക്കാന്‍ കഴിയില്ലെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. 

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതില്‍ സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗാറിനും മറ്റ് അഞ്ച് പേര്‍ക്കും 10 വര്‍ഷം തടവും വിധിച്ചു. 2018 ഏപ്രില്‍ 9 നാണ് അതിജീവിതയുടെ പിതാവ്‌ കസ്റ്റഡിയില്‍ മരിച്ചത്.

2017-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സെന്‍ഗാര്‍ ബലാത്സംഗം ചെയ്തെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ സെന്‍ഗാറിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

Advertisment