ലഖ്നോ: സംഭൽ വെടിവെപ്പ് കേസിൽ ഒളിവിൽപ്പോയ 91 പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിക്കുമെന്ന് യു പി പൊലീസ്.പൊലീസിന് നേരെ മേൽക്കൂരയിൽ നിന്ന് കല്ലെറിഞ്ഞ ആറ് സ്ത്രീകൾ ഉൾപ്പെടെ 54 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമത്തിൽ പങ്കെടുത്തതിന് 91 പ്രതികളെ കൂടി പിടികൂടാനുണ്ട്.
ഇവർ അന്യസംസ്ഥാനങ്ങളിലോ സമീപ ജില്ലകളിലെ ബന്ധുവീടുകളിലോ ഉണ്ടാവാനാണ് സാധ്യത. അറസ്റ്റ് നടപടികൾ വേഗത്തിലാക്കാനും ജാമ്യമില്ലാ വാറന്‍റ് നടപ്പിലാക്കാനും കോടതിയെ സമീപിക്കും. ആരെയും ഒഴിവാക്കില്ല.'-സംഭൽ എസ്.പി കൃഷ്ണ കുമാർ ബിഷ്‌നോയ് പറഞ്ഞു.
അക്രമത്തിനിടെ എസ്.പിക്ക് നേരെ വെടിയുതിർത്ത അദ്‌നാൻ മുഹമ്മദിനെയും (30) മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞ സിക്ര ഖാത്തൂണിനെയും (45) അറസ്റ്റ് ചെയ്തതായി എസ്.പി കൃഷ്ണ കുമാർ ബിഷ്‌നോയ് പറഞ്ഞു. സംഭൽ എം.പി സിയാവുർ റഹ്മാൻ ഒന്നാം പ്രതിയും സുഹൈൽ മഹ്മൂദ് രണ്ടാം പ്രതിയുമാണ്. കൂടാതെ, ആറു പേരെയും തിരിച്ചറിയാത്ത 700-800 പേരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.