വിമാനങ്ങള്‍ക്ക് നേരെ വ്യാജബോംബ് ഭീഷണി, നഷ്ടം 500 കോടി!. പത്ത് ദിവസത്തിനുള്ളില്‍ വ്യാജഭീഷണി സന്ദേശം ലഭിച്ചത് 250 വിമാനങ്ങള്‍ക്ക്. പിന്നില്‍ സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരുടെ സംഘം.

New Update
 Flights

കോട്ടയം: വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണികള്‍ തുടരുമ്പോൾ വൻ സാമ്പത്തിക നഷ്ടം നേരിട്ട് വിമാനക്കമ്പനികൾ. ഇതുവരെ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല.

Advertisment

പിന്നില്‍ സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരുടെ സംഘമാണെന്നും രാജ്യത്തിനു പുറത്തു നിന്നാണ് ഇത്തരം  ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നതെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍. പത്തു ദിവസത്തിനുള്ളില്‍ രാജ്യത്തു സര്‍വീസ് നടത്തുന്ന 250 വിമാനങ്ങള്‍ക്ക് വ്യാജഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്.

ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടരുകയാണ്. അതേ സമയം വിമാനക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇതിനോടകം 500 കോടി രൂപയുടെ നഷ്ടമാണ് വിമാനക്കമ്പനികള്‍ക്കു ഉണ്ടായിരിക്കുന്നതെന്നാണ് വിലയിലരിരുത്തല്‍. വീണ്ടും ഭീഷണികള്‍ തുടര്‍ന്നാല്‍ വിമാനക്കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് കൂടുതല്‍ ഭീഷണി സന്ദേശങ്ങളും ലഭിക്കുന്നത്. മിക്ക വിമാനങ്ങളും പുറപ്പെട്ടശേഷം മാത്രമാണ് ഭീഷണികള്‍ ലഭിക്കുക. ഏറ്റവും അടുത്ത വിമാനത്താവളത്തില്‍ ഇറക്കി പരിശോധനകള്‍ നടത്തിയശേഷമാണ് വീണ്ടും യാത്ര ആരംഭിക്കുന്നത്.

പരിശോധന പൂര്‍ത്തിയായി ഒന്നും ഇല്ലെന്ന് ഉറപ്പിക്കുന്നതുവരെ യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും വിവിധ വിഭാഗങ്ങളിലുള്‍പ്പെട്ട ഉദ്യോഗസ്ഥരും മണിക്കൂറുകളോളം മുള്‍മുനയിലാവുകയാണ്.ഭീഷണികള്‍ക്ക് പിന്നില്‍ സൈബര്‍ വിദഗ്ധര്‍ അടക്കമുള്ളവരുടെ സംഘമാണെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം. ഭീഷണി സന്ദേശങ്ങള്‍ അയച്ച കമ്പ്യൂട്ടറുകളുടെ ഐപി അഡ്രസുകള്‍ പലതും കൃത്യമായി കണ്ടെത്താന്‍ അന്വേണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

ചിലതെല്ലാം വിദേശരാജ്യങ്ങളിലാണെന്നാണ് കാണിക്കുന്നത്. വിപിഎന്‍ ഉപയോഗിച്ച് ഐപി അഡ്രസുകള്‍ തെറ്റായി കാണിക്കുകയാണെന്നാണ് നിഗമനം. യഥാര്‍ത്ഥ ഐപി അഡ്രസ് കണ്ടെത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്കാന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ബോംബ് ഭീഷണി സന്ദേശം അയയ്ക്കുന്നവരെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കാന്‍ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊച്ചിയിലുള്‍പ്പെടെ 95 വിമാനങ്ങള്‍ക്കാണ് ഇന്നലെ വ്യാജബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ആകാശയുടെ 25 വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ 20 വീതവും സ്‌പൈസ്‌ജെറ്റ്, അലയന്‍സ് എയര്‍ എന്നിവയുടെ അഞ്ച് വീതവും വിമാനങ്ങള്‍ക്കാണ് ഇന്നലെ മാത്രം ഭീഷണി സന്ദേശം ലഭിച്ചത്.

Advertisment