എന്താണ് പിഎം രാഹത് പദ്ധതി? പണം ലഭിക്കുന്നത് എങ്ങനെ? റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ഇനി പണരഹിത ചികിത്സ

New Update
modi

ന്യൂഡൽഹി: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്ന പിഎം രാഹത് പദ്ധതി നിലവിൽ വന്നിരിക്കുകയാണ്. പുതിയ ഓഫീസിലേക്ക് മാറിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഒപ്പിട്ട ഫയലുകളിൽ ഒന്നായിരുന്നു ഇത്. 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയിൽ ആർക്കൊക്കെയാണ് അർഹതയെന്നും പണം ലഭിക്കുക എങ്ങനെയെന്നും അറിയാം.

Advertisment

എന്താണ് പിഎം രാഹത് പദ്ധതി ?

റോഡ് ആക്‌സിഡൻ്റ് വിക്ടിം ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേർഡ് ട്രീറ്റ്‌മെൻ്റ് എന്നതാണ് പിഎം രാഹതിൻ്റെ പൂർണ്ണരൂപം.റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമോ, ചികിത്സ വൈകുന്നതുകൊണ്ടോ ജീവഹാനി സംഭവിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഏത് വിഭാഗത്തിലുള്ള റോഡിലും യോഗ്യരായ ഓരോ റോഡപകട ഇരയ്ക്കും, അപകട തീയതി മുതൽ ഏഴ് ദിവസത്തേക്ക്, ഒന്നര ലക്ഷം രൂപ വരെ പണരഹിത ചികിത്സയ്ക്ക് അർഹതയുണ്ടായിരിക്കും.റോഡപകടങ്ങൾക്ക് ശേഷം അടിയന്തര വൈദ്യസഹായം ലഭിക്കാത്തതിനാൽ ആർക്കും ജീവൻ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഈ തീരുമാനം അടിവരയിടുന്നതെന്ന് റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. മോട്ടോർ വാഹന അപകട ഫണ്ട് വഴിയാണ് ആശുപത്രികൾക്ക് പണം തിരികെ നൽകുക.

രാജ്യത്ത് റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്ക് ഉയര്‍ന്ന തോതിലാണ് ഓരോവര്‍ഷവും രേഖപ്പെടുത്തുന്നത്. ഇതിൽ പലതും കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചാൽ തടയാവുന്നതാണ്. അപകടം സംഭവിച്ച് ആദ്യ മണിക്കൂറിനകം ആശുപത്രിയിലെത്തിച്ചാൽ റോഡപകട മരണങ്ങളിൽ 50 ശതമാനത്തോളം ഒഴിവാക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പിഎം രാഹത് പദ്ധതി നടപ്പാക്കുന്നത് എങ്ങനെ?

അടിയന്തര പ്രതികരണ പിന്തുണാ സംവിധാനമായ 112 ഹെൽപ്‍ലൈനിലൂടെ 'സുവര്‍ണ മണിക്കൂറില്‍' തന്നെ ആശുപത്രിയിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. അപകടത്തിൽപ്പെട്ടവർക്കോ അവരെ സഹായിക്കുന്നവർക്കോ 112 ഡയൽ ചെയ്ത് സമീപത്തെ ആശുപത്രി വിവരങ്ങൾ അറിയാനും ആംബുലൻസ് സഹായം അഭ്യർഥിക്കാനുമാകും. അടിയന്തര സേവന വിഭാഗങ്ങളുടെയും പോലീസ് അധികാരികളുടെയും ആശുപത്രികളുടെയും ദ്രുതഗതിയിലെ ഏകോപനം ഇതിലൂടെ സാധ്യമാകുന്നു.

പദ്ധതി പ്രകാരം ഏത് തരം റോഡിലുണ്ടാകുന്ന അപകടമായാലും അപകടത്തില്‍പെട്ട അർഹരായ ഓരോരുത്തരും അപകടമുണ്ടായ തീയതി മുതൽ 7 ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത സൗജന്യ ചികിത്സയ്ക്ക് അർഹരായിരിക്കും. സംയോജിത ഡിജിറ്റൽ സംവിധാനത്തിലെ പൊലീസ് പരിശോധനയ്ക്ക് വിധേയമായി ജീവഹാനിക്ക് സാധ്യതയില്ലാത്ത കേസുകളിൽ 24 മണിക്കൂർ വരെയും ജീവഹാനിക്ക് സാധ്യതയുള്ള കേസുകളിൽ 48 മണിക്കൂർ വരെയും അടിയന്തര ചികിത്സ നൽകും.

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് ഡീറ്റെയിൽഡ് ആക്‌സിഡൻ്റ് റിപ്പോർട്ട് (eDAR) പ്ലാറ്റ്‌ഫോമിനെ ദേശീയ ആരോഗ്യ അതോറിറ്റിയുടെ ട്രാൻസാക്ഷൻ മാനേജ്‌മെൻ്റ് സിസ്റ്റവുമായി (TMS 2.0) സംയോജിപ്പിച്ച് ശക്തമായ സാങ്കേതിക ചട്ടക്കൂടിലൂടെയാണ് പിഎം രാഹത് പദ്ധതി നടപ്പാക്കുന്നത്. അപകട റിപ്പോർട്ടിങ് മുതൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്, പോലീസ് പരിശോധന, ചികിത്സ, ചികിത്സാ ആനുകൂല്യ തുകയുമായി ബന്ധപ്പെട്ട നടപടികള്‍, അന്തിമ പണമിടപാട് എന്നീ ഘട്ടങ്ങള്‍ വരെ തടസരഹിത ഡിജിറ്റൽ നിര്‍വഹണം ഈ സംയോജനത്തിലൂടെ സാധ്യമാക്കും.

Advertisment