സിൽക്യാര: ഉത്തരാഖണ്ഡിലെ സിൽക്യാര ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം എട്ടാം ദിനവും പുരോഗമിക്കുന്നു. പ്ലാൻ ബിയുടെ ഭാഗമായി പുതിയ രീതിയിലാണ് രക്ഷാപ്രവർത്തനം. തൊഴിലാളികളെ എത്രയും വേഗം പുറത്തെടുക്കാൻ ആണ് അധികൃതർ ശ്രമിക്കുന്നത്.
ഒരാഴ്ച നീണ്ട ഒന്നാം ഘട്ട രക്ഷാപ്രവർത്തനം പരാജയപ്പെട്ട സാഹചര്യത്തിൽ ആണ് മറ്റൊരു രീതി സർക്കാർ ആരംഭിക്കുന്നത്. ടണലിൽ അകപ്പെട്ട 41 തൊഴിലാളികളുടെ കുടുംബങ്ങൾ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ആണ് അധികൃതരുടെ ശ്രമം. താരതമ്യേന ബലം കുറഞ്ഞ പാറകൾ ഓഗർ മെഷീൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനത്തിൽ തകരുന്നത് ആണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഒന്നിലേറെ തവണ ലോഹ ഭാഗങ്ങളിൽ തട്ടി ഓഗർ മെഷീൻ തകരാറിൽ ആയതും രക്ഷാ ദൗത്യത്തിന് വെല്ലുവിളി ആയിട്ടുണ്ട്..
തുരങ്കത്തിന്റെ മധ്യഭാഗം മുറിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്താനുള്ള കാരണവും ഇതാണ്. തുരങ്ക കവാടത്തിൽ നിന്നും 40 മീറ്റർ അകലെ തൊഴിലാളികൾ അകപ്പെട്ട പ്രദേശത്തേക്ക് മുകളിൽ നിന്ന് കുഴിക്കാൻ ആണ് പുതിയ നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരാഞ്ഞ ശേഷം പുതിയ രീതിയിൽ ഉള്ള രക്ഷാപ്രവർത്തനം ആരംഭിക്കും. നിലവിലെ പ്രതിസന്ധി തുടർന്നാൽ തുരങ്കത്തിൽ നിന്ന് തൊഴിലാളികളെ പുറത്ത് എത്തിക്കുന്നത് വൈകിയേക്കും.