കോട്ടയം: 'ബോട്ട്' ഉപയോഗിച്ചുള്ള വീസ അപേക്ഷകളില്‍ കര്‍ശന നടപടിയെടുത്ത് ഇന്ത്യയിലെ യു.എസ് എംബസി. കുറുക്കു വഴിയിലൂടെ വിസാ നടപടികള്‍ക്കു തടയിടുന്നതോടെ ശരിയായ രീതിയില്‍ വിസാ അപേക്ഷകളില്‍ നടപടി വേഗത്തിലാകും.
സാധാരണ ഗതിയിലുള്ള അപേക്ഷകളെ മറികടക്കാന്‍ കംപ്യൂട്ടര്‍ പ്രോഗ്രാം (ബോട്ട്) ഉപയോഗിച്ച് നടത്തുന്ന വീസ അപേക്ഷകള്‍ക്കെതിരെയാണു ഇപ്പോള്‍ ഇന്ത്യയിലെ യു.എസ് എംബസി നടപടിയെടുത്തിരിക്കുന്നത്.
നേപ്പാളിലാണ് ഇത്തരത്തില്‍ ആദ്യം ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്നു പരിശോധന ശക്തമാക്കിയതോടെയണ് ഇന്ത്യയിലെയും ക്രമക്കേടുകള്‍ പുറത്തു വന്നത്.
ബിസിനസ്, ടൂറിസം ആവശ്യങ്ങള്‍ക്കായി രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള ബി1, ബി2 വീസകളിലാണു തട്ടിപ്പുകള്‍ കണ്ടെത്തിയത്. ഇതുമൂലം ശരിയായ മാര്‍ഗത്തില്‍ അപേക്ഷിച്ചവര്‍ക്കു വീസ അപേക്ഷകൾ പരിഗണിക്കുന്നതു വൈകുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഓഗസ്റ്റ് വരെ എംബസി നടത്തിയ ഒരു ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്നാണ് ഈ നടപടി. വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 30 ഏജന്റുമാരുടെ ഒരു ശൃംഖലയെ അന്വേഷണത്തില്‍ കണ്ടെത്തി.
ഒന്നിലധികം ഐ.പി വിലാസങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ ഏജന്റുമാര്‍ അപേക്ഷകര്‍ക്കു വീസ സുരക്ഷിതമാക്കാന്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു.
ഇത്തരത്തിലുള്ള രണ്ടായിരത്തോളം അപേക്ഷകള്‍ റദ്ദാക്കിയതായും ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് സൗകര്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും എംബസി 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കോണ്‍സുലാര്‍ ടീം ഇന്ത്യ ബോട്ടുകള്‍ ഉപയോഗിച്ചു നടത്തിയ ഏകദേശം 2000 വീസ അപേക്ഷകളാണ് ഇത്തരത്തില്‍ റദ്ദാക്കിയത്. ഞങ്ങളുടെ ഷെഡ്യൂളിങ് നയങ്ങള്‍ ലംഘിക്കുന്ന ഏജന്റുമാരോടും ഫിക്‌സര്‍മാരോടും സഹിഷ്ണുത പുലര്‍ത്തില്ലെന്നും തട്ടിപ്പ് തടയാനുള്ള നടപടി സ്വീകരിക്കുമെന്നും എംബസി വ്യക്തമാക്കിയിരുന്നു.
ഇതോടെ ശരിയായ മാര്‍ഗത്തില്‍ അപേക്ഷിച്ചവരുടെ അപേക്ഷകളില്‍ വേഗത്തില്‍ നടപടി ഉണ്ടാകും. അപേക്ഷകള്‍ കുന്നു കൂടിയതോടെ ഒന്നു മുതല്‍ വര്‍ഷം ഒന്നര വര്‍ഷം വരെയാണ് അപ്പോയ്‌മെന്റു കിട്ടാന്‍ കാത്തിരിക്കേണ്ടി വന്നിരുന്നത്.