ഡൽഹി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുന്നു. തെഹ്രി ഗർവാൾ മേഖലയിൽ വെള്ളപ്പൊക്കത്തിനു സമാനമായ സാഹചര്യമാണ്.
ഇതുവഴി ഒഴുകുന്ന ബാലഗംഗ, ധരം ഗംഗ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഉയർന്ന പ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങളിലേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
ഹരിദ്വാറിലും ഋഷികേശിലും ഗംഗാനദിയിലും ജലനിരപ്പുയർന്നു. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. ഗംഗോത്രിയിൽ ശാരദാ കുടീരവും ശിവാനന്ദാശ്രമവും വെള്ളപ്പൊക്കത്തിൽ പെട്ടിട്ടുണ്ട്. ഏതാനും കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ.
കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡെറാഡൂണിലെയും പിത്തോഗഡിലെയും ബാഗേശ്വറിലെയും സ്കൂളുകൾ അടച്ചു.