ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ വ്യാഴാഴ്ച അനധികൃത മദ്രസ തകർത്ത സംഭവത്തിൽ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമം അഴിച്ചുവിട്ടു. നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു. ആക്രമണത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഹൽവാനിയിലെ ബൻഭൂൽപുരയിൽ അക്രമികൾക്കെതിരെ വെടിവയ്ക്കാൻ നിർദ്ദേശം നൽകി. കലാപം കണക്കിലെടുത്ത് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഹൽദ്‌വാനിയിലെ എല്ലാ സ്‌കൂളുകൾക്കും വെള്ളിയാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൽദ്‌വാനിയുടെ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരാണ് ബൻഭൂൽപുര പൊലീസ് സ്റ്റേഷന് സമീപം അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ചുനീക്കിയത്. ഇതിന് പ്രതികാരമായി മദ്രസയുടെ സമീപത്ത് താമസിക്കുന്ന ഒരു ആൾക്കാർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. പ്രദേശത്ത് പോലീസ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
വൻ ജനക്കൂട്ടം ബൻഭൂൽപുര പോലീസ് സ്റ്റേഷൻ വളഞ്ഞു. ഈ സമയം നിരവധി മാധ്യമപ്രവർത്തകരും ഭരണനിർവഹണ ഉദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ ഹൽദ്വാനിയിലേക്ക് കൂടുതൽ സേനയെ വിളിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ചീഫ് സെക്രട്ടറിയുമായും പോലീസ് ഡയറക്ടർ ജനറലുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി. മെഡിക്കൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ആളുകളെ പുറത്തിറങ്ങാൻ അനുവദിക്കൂവെന്ന് അധികൃതർ അറിയിച്ചു.