Advertisment

ഉത്തര്‍പ്രദേശിൽ പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; പെൺകുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

New Update
Punjab Police arrests two associates of Lawrence Bishnoi gang Nation

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന്‍ കുശവാഹ(22), കാമിനി സാഹു(19) എന്നിവരെ കാമിനിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ രാംദേവി സാഹു, അച്ഛന്‍ സുനില്‍ സാഹു, അമ്മാവന്‍ ദേശ്‌രാജ് സാഹു എന്നിവരാണ് നിലവില്‍ അറസ്റ്റിലായത്.

Advertisment

മിഥുനുമായുള്ള കാമിനിയുടെ പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടില്‍ അംഗീകരിച്ചിരുന്നില്ല. പഞ്ചായത്ത് ചര്‍ച്ചയില്‍ പെണ്‍കുട്ടി വിവാഹിതയാകുന്നതുവരെ മിഥുന്‍ കുശവാഹയോട് ഗ്രാമംവിട്ട് പുറത്ത് താമസിക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം തൊട്ടടുത്ത ഗ്രാമത്തില്‍ തന്റെ അമ്മാവന്റെ കൂടെയാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകി മിഥുന്‍ പെണ്‍കുട്ടിയെ കാണാനെത്തുമായിരുന്നു.

വീട്ടിലെത്തിയ മിഥുനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടുകയും കൈകള്‍ കൂട്ടിക്കെട്ടി ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു. ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകവിവരം പോലീസില്‍ അറിയിക്കുമെന്ന് വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയേയും ഇവര്‍ ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഇരുവരേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായി മിഥുന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കുകയും പെണ്‍കുട്ടിയുടെ മൃതദേഹം വീടിന് പിന്‍വശത്തെ പറമ്പില്‍ കുഴിച്ചിടുകയും ചെയ്തു. ജനുവരി ഒന്നിന് രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാതായെന്ന് പറഞ്ഞ് വീട്ടുകാര്‍ നാട്ടുകാര്‍ക്കൊപ്പം വ്യാജ തിരച്ചില്‍ നടത്തി.

രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ അന്തരീക്ഷം മോശമായി. ആത്മഹത്യയാണെന്ന് സംശയിച്ചതിനാല്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അയച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടുകൂടിയാണ് ഇരുവരും കഴുത്ത് ഞെരിക്കപ്പെട്ടാണ് മരിച്ചതെന്ന വിവരം പുറംലോകമറിഞ്ഞത്.

Advertisment