നടൻ വിജയിന് വൻ തിരിച്ചടി; 1.5 കോടി രൂപയുടെ പിഴ ശരിവെച്ച് മദ്രാസ് ഹൈക്കോടതി

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഈ കോടതി വിധി വിജയിനെ സംബന്ധിച്ചിടത്തോളം വലിയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്.

New Update
Untitled

ചെന്നൈ: വെളിപ്പെടുത്താത്ത വരുമാനത്തിന് ആദായനികുതി വകുപ്പ് ചുമത്തിയ 1.5 കോടി രൂപയുടെ പിഴ ചോദ്യം ചെയ്ത് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 15 കോടി രൂപയുടെ വരുമാനം മറച്ചുവെച്ചു എന്നാരോപിച്ച് ചുമത്തിയ പിഴയാണ് കോടതി ശരിവെച്ചത്.

Advertisment

ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയാണ് വിധി പ്രസ്താവിച്ചത്. പിഴ ചുമത്തിക്കൊണ്ടുള്ള ആദായനികുതി വകുപ്പിന്റെ നോട്ടീസ് നിയമപരമായ സമയപരിധിക്കുള്ളില്‍ തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു.


2015 സെപ്റ്റംബറില്‍ വിജയിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് വെളിപ്പെടുത്താത്ത 15 കോടി രൂപയുടെ വരുമാനത്തിന് 2018 ഡിസംബറിലാണ് പിഴ ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

പിഴയടയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന വിജയിന്റെ ആവശ്യം തള്ളിയെങ്കിലും, സമയപരിധി ഒഴികെയുള്ള മറ്റ് കാര്യങ്ങളില്‍ ഇളവ് തേടി ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ വിജയിന് കോടതി അനുമതി നല്‍കി.


ഏകദേശം 1.5 കോടി രൂപയാണ് വിജയ് പിഴയായി ഒടുക്കേണ്ടി വരിക. നേരത്തെ മറ്റൊരു ബെഞ്ച് ഈ പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നുവെങ്കിലും പുതിയ വിധിയോടെ ആദായനികുതി വകുപ്പിന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാം.


രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഈ കോടതി വിധി വിജയിനെ സംബന്ധിച്ചിടത്തോളം വലിയ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്.

Advertisment