വിജയവാഡ: പട്ടികജാതി (എസ്സി) വിഭാഗത്തിൽപ്പെട്ട വ്യക്തികൾ ക്രിസ്തുമതത്തിലേക്ക് മാറിയാൽ ഉടൻ തന്നെ അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി.
ഇത്തരത്തിൽ മതപരിവർത്തനം നടത്തിയാൽ അതുവഴി എസ്സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്നും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.
ഗുണ്ടൂർ ജില്ലയിലെ കൊത്തപാളത്ത് നിന്നുള്ള പാസ്റ്റർ ചിന്താട ആനന്ദ് ഉൾപ്പെട്ട കേസിൽ ജസ്റ്റിസ് എൻ ഹരിനാഥ് ആണ് വിധി പുറപ്പെടുവിച്ചത്. എസ്സി/എസ്ടി നിയമപ്രകാരം ചിന്താട ആനന്ദ് പരാതി നൽകിയിരുന്നു.
2021 ജനുവരിയിലാണ് അക്കാല റാമിറെഡ്ഡിയും മറ്റുള്ളവരും ജാതിയുടെ പേരിൽ തന്നെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ആനന്ദ് ചന്ദോളു പൊലീസിൽ പരാതി നൽകിയത്. ഒരു ദശാബ്ദത്തിലേറെയായി പാസ്റ്ററായി സേവനമനുഷ്ഠിക്കുകയാണ് ആനന്ദ്.
എസ്സി/എസ്ടി നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് റാമിറെഡ്ഡിയും മറ്റുള്ളവരും ഹൈക്കോടതിയെ സമീപിച്ചു.ക്രിസ്തുമതത്തിലേക്ക് മാറി പത്ത് വർഷമായി പാസ്റ്ററായി സേവനമനുഷ്ഠിച്ച ആനന്ദിന് പട്ടികജാതിയുമായി ബന്ധപ്പെട്ട് 1950ലെ ഭരണഘടന ഉത്തരവ് അനുസരിച്ച് പട്ടികജാതി അംഗമായി തുടരാൻ യോഗ്യത ഇല്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഫാനി ദത്ത് വാദിച്ചു.
ഹിന്ദുമതം ഒഴികെയുള്ള ഒരു മതം സ്വീകരിക്കുന്ന പട്ടികജാതി വ്യക്തികൾക്ക് അവരുടെ പട്ടികജാതി പദവി നഷ്ടപ്പെടുമെന്നാണ് ഉത്തരവിൽ പറയുന്നതെന്നും ഫാനി ദത്ത് കോടതിയെ ധരിപ്പിച്ചു.
എന്നാൽ ആനന്ദിന് സാധുവായ ഒരു എസ്സി ഹിന്ദു ജാതി സർട്ടിഫിക്കറ്റ് ഉണ്ടെന്നും നിയമപ്രകാരമുള്ള സംരക്ഷണത്തിനുള്ള യോഗ്യത അദ്ദേഹത്തിന് ഉണ്ടെന്നും ആനന്ദിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ ജാതി വ്യത്യാസങ്ങൾ നിലവിലില്ലാത്ത ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം നിലവിലുള്ള ഏതെങ്കിലും ജാതി സർട്ടിഫിക്കറ്റ് പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി അസാധുവാക്കുമെന്ന് ജസ്റ്റിസ് ഹരിനാഥ് വ്യക്തമാക്കി.
എസ്സി/എസ്ടി നിയമം പട്ടികജാതി, പട്ടികവർഗ സമൂഹങ്ങളെ വിവേചനത്തിൽ നിന്നും അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനാണ് നടപ്പിലാക്കിയതെന്നും എന്നാൽ അതിലെ വ്യവസ്ഥകൾ മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്ക് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആനന്ദ് വ്യാജ പരാതി നൽകി എസ്സി/എസ്ടി നിയമം ദുരുപയോഗം ചെയ്തതായും കോടതി കണ്ടെത്തി. പാസ്റ്റർ എന്ന നിലയിൽ അദ്ദേഹം പതിറ്റാണ്ടുകളായി പ്രവർത്തിച്ചതായി സാക്ഷികൾ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പദവി പരിശോധിക്കാതെ കേസ് രജിസ്റ്റർ ചെയ്തതിന് പൊലീസിനെ കോടതി വിമർശിച്ചു.
ആനന്ദിന്റെ പരാതിക്ക് നിയമപരമായ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി റാമിറെഡ്ഡിക്കും മറ്റുള്ളവർക്കുമെതിരായ കേസ് ജസ്റ്റിസ് ഹരിനാഥ് റദ്ദാക്കി. ആനന്ദിന്റെ ജാതി സർട്ടിഫിക്കറ്റിന്റെ സാധുത അധികാരികളുടെ പരിശോധനയ്ക്ക് വിധേയമാകുമെന്നും എന്നാൽ മതപരിവർത്തനത്തിന് ശേഷം എസ്സി/എസ്ടി നിയമപ്രകാരമുള്ള സംരക്ഷണത്തിന് അദ്ദേഹത്തിന് അർഹത ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.