ഇന്ത്യയും ചൈനയും എതിരാളികളല്ല, പങ്കാളികളാകണം: വിദേശകാര്യ മന്ത്രി വാങ് യി

2024-ല്‍ റഷ്യയിലെ കസാനിലും പിന്നീട് ടിയാന്‍ജിനിലും മോദിയും ഷി ജിന്‍പിംഗും നടത്തിയ കൂടിക്കാഴ്ചകള്‍ ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ കൊണ്ടുവന്നു.

New Update
Untitled

ബീജിംഗ്: ഇന്ത്യയും ചൈനയും പരസ്പരം ഭീഷണിയായല്ല, മറിച്ച് വികസനത്തിനുള്ള അവസരങ്ങളായാണ് കാണേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി.

Advertisment

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിന്‍പിംഗും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത് ഏഷ്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഭിന്നതകളും ഏറ്റുമുട്ടലുകളും ഇരുരാജ്യങ്ങളുടെയും വികസനത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


2024-ല്‍ റഷ്യയിലെ കസാനിലും പിന്നീട് ടിയാന്‍ജിനിലും മോദിയും ഷി ജിന്‍പിംഗും നടത്തിയ കൂടിക്കാഴ്ചകള്‍ ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതിന്റെ ഫലമായി വിസ, വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായതും വ്യാപാരം പുതിയ ഉയരങ്ങളിലെത്തിയതും ശുഭസൂചനയാണെന്ന് വാങ് യി പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതിനും അയല്‍പക്ക സൗഹൃദം ദൃഢമാക്കുന്നതിനും ഇരുപക്ഷവും മുന്‍ഗണന നല്‍കണം.

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെയും 2027-ല്‍ ചൈനയില്‍ നടക്കാനിരിക്കുന്ന സമ്മേളനത്തെയും ഇരുരാജ്യങ്ങളും പരസ്പരം പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment