/sathyam/media/media_files/2025/04/03/XyFMqgk6jOW6lweni0z5.jpg)
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ 12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ വഖഫ് ഭേദഗതി ബില്ലില്‍ വോട്ടെടുപ്പ് തുടങ്ങി. ചര്‍ച്ച അവസാനിപ്പിച്ചശേഷം കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു മറുപടി പറഞ്ഞു.
വഖഫ് ബില്ല് മുസ്ലിം വിരുദ്ധമല്ലെന്നും ബില്ല് പാസായാല്‍ മുനമ്പം വിഷയം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വഖഫ് ബൈ യൂസര്‍ വ്യവസ്ഥ ഒഴിവാക്കിയതിനെതിനെ അദ്ദേഹം ന്യായീകരിച്ചു.
ട്രൈബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് ബില്ല് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവസംഘടനകള്‍ പിന്തുണയ്ക്കുന്നത് പഠിക്കാതെയാണോ എന്നും മന്ത്രി ചോദിച്ചു.
ലോക്‌സഭയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ആരംഭിച്ച ബില്ലില്‍ വോട്ടെടുപ്പ് നടക്കുകയാണ്. 390 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ ആദ്യ ഭേദഗതിക്ക് 226 വോട്ടുലഭിച്ചു. 163 പേർ എതിർത്തു. ഒരാൾ വിട്ടുനിന്നു. തുടർന്ന് മറ്റുഭേദഗതികൾ വോട്ടിനിട്ടു.
അതേസമയം കേന്ദ്രസർക്കാരിന് അഭിവാദ്യം അർപ്പിച്ച് മുനമ്പത്ത് സമരം ചെയ്യുന്നവർ ആഹ്ലാദപ്രകടനം നടത്തി. മറുപടി പ്രസംഗത്തിൽ മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നു.