ഡൽഹി: കേന്ദ്രം വഖഫ് ഭേദഗതി ബില്‍ പാസാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോള്‍ ബില്‍, ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി.
തൃണമൂല്‍ ബംഗാള്‍ ഭരിക്കുന്നിടത്തോളം കാലം അത് അനുവദിക്കില്ലെന്നാണ് മമത ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. പലരും നിര്‍മിച്ച നിയമം ഞങ്ങള്‍ സൃഷ്ടിച്ചതല്ല.
കേന്ദ്രത്തിനാണ് അതിന്റെ പൂര്‍ണ ഉത്തരവാദിത്തം. വഖഫ് ഭേദഗതി ബില്ലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയതാണെന്നാണ് മുര്‍ഷിദാബാജ് അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ മമത ബാനര്‍ജി പ്രതികരിച്ചത്.
വഖഫ് ഭേദഗതി ബില്ലിന്റെ പേരിലുള്ള അക്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കുമെന്നും ചിലര്‍ അവരുടെ നേട്ടങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുകയാണെന്നും മമത തുറന്നടിച്ചു.
മതമെന്നാല്‍ മനുഷ്യത്വം, സല്‍സ്വഭാവം, നാഗരികത, ഐക്യം എന്നിവയാണെന്നാണ് താന്‍ കരുതുന്നത്. അതിനാല്‍ സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ താന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും മമത പറഞ്ഞു.