വാഷിംഗ്ടൺ പോസ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ: ശശി തരൂരിന്റെ മകൻ ഉൾപ്പെടെ 300-ഓളം പേരെ പുറത്താക്കി; മാധ്യമലോകം ഞെട്ടലിൽ

ബെര്‍ലിനിലെ മുഴുവന്‍ ബ്യൂറോയും പത്രം നിര്‍ത്തലാക്കി. ഇതൊരു 'കറുത്ത ദിനം' ആണെന്ന് ബെര്‍ലിന്‍ ബ്യൂറോ ചീഫ് ആരോണ്‍ വീനര്‍ വിശേഷിപ്പിച്ചു.

New Update
Untitled

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്‍തോതില്‍ ജീവനക്കാരുടെ വെട്ടിക്കുറയ്ക്കല്‍. എഡിറ്റോറിയല്‍ വിഭാഗത്തിലെ മൂന്നിലൊന്ന് ജീവനക്കാരെയും ഉള്‍പ്പെടെ മുന്നൂറിലധികം മാധ്യമപ്രവര്‍ത്തകരെയും മറ്റ് ജീവനക്കാരെയുമാണ് പത്രം പിരിച്ചുവിട്ടത്. അമേരിക്കന്‍ മാധ്യമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാണിത്.

Advertisment

വിദേശ ബ്യൂറോകള്‍, പ്രാദേശിക റിപ്പോര്‍ട്ടിംഗ് ടീമുകള്‍, സ്‌പോര്‍ട്‌സ് ഡെസ്‌ക്, ബിസിനസ് വിഭാഗം എന്നിവയെയാണ് ഈ നടപടി പ്രധാനമായും ബാധിച്ചത്. പത്രത്തിന്റെ അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.


കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ മകനും വാഷിംഗ്ടണ്‍ പോസ്റ്റിലെ സീനിയര്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് കോളംനിസ്റ്റുമായ ഇഷാന്‍ തരൂരും പിരിച്ചുവിടപ്പെട്ടവരിലുണ്ട്. 'ജനാധിപത്യം ഇരുട്ടില്‍ മരിക്കുന്നു' എന്ന പോസ്റ്ററിന്റെ ചിത്രം പങ്കുവെച്ച് 'ഇതൊരു മോശം ദിവസം' എന്നാണ് ഇഷാന്‍ എക്‌സില്‍ കുറിച്ചത്. ശശി തരൂര്‍ ഈ പോസ്റ്റ് റീഷെയര്‍ ചെയ്തിട്ടുണ്ട്.


ഉക്രെയ്‌നില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന കറസ്‌പോണ്ടന്റ് ലിസി ജോണ്‍സണെ യുദ്ധഭൂമിയില്‍ വെച്ചാണ് പത്രം പിരിച്ചുവിട്ടത്. 'വാക്കുകളില്ല, ഞാന്‍ തകര്‍ന്നുപോയി' എന്നാണ് അവര്‍ പ്രതികരിച്ചത്.

പത്രത്തിന്റെ പ്രധാന ബ്യൂറോ തലവന്മാരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ദുഃഖം പങ്കുവെച്ചു:

 'നാല് വര്‍ഷം ഇവിടെ ജോലി ചെയ്യാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. പക്ഷേ ഇപ്പോള്‍ ഹൃദയം തകര്‍ന്നിരിക്കുകയാണെന്ന് ന്യൂഡല്‍ഹി ബ്യൂറോ ചീഫ് പ്രാന്‍ഷു വര്‍മ്മ പ്രതികരിച്ചു.


ബെര്‍ലിനിലെ മുഴുവന്‍ ബ്യൂറോയും പത്രം നിര്‍ത്തലാക്കി. ഇതൊരു 'കറുത്ത ദിനം' ആണെന്ന് ബെര്‍ലിന്‍ ബ്യൂറോ ചീഫ് ആരോണ്‍ വീനര്‍ വിശേഷിപ്പിച്ചു.


മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരെയും എഡിറ്റര്‍മാരെയും ഒഴിവാക്കി. പത്രത്തിന്റെ ഈ തീരുമാനത്തിന് പിന്നിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് കെയ്റോ ബ്യൂറോ ചീഫ് ക്ലെയര്‍ പാര്‍ക്കര്‍ പറഞ്ഞു.

2017 മുതല്‍ ശ്രദ്ധേയമായ 'വേള്‍ഡ് വ്യൂ' എന്ന കോളം കൈകാര്യം ചെയ്തിരുന്ന ഇഷാന്‍ തരൂരിനെപ്പോലെയുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത് വായനക്കാര്‍ക്കും വലിയ നഷ്ടമാണെന്ന് ഏഷ്യ എഡിറ്റര്‍ അന്ന ഫൈഫീല്‍ഡ് അഭിപ്രായപ്പെട്ടു. 

Advertisment