ഡൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. മൂടല്‍മഞ്ഞ് രൂക്ഷമായത് വ്യോമ റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു.
ഡൽഹി, അമൃത്സര്‍, ജമ്മു, ആഗ്ര എന്നീ വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞു.
ഇതോടെ 200 വിമാന സര്‍വീസുകള്‍ വൈകി. നാല് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കാഴ്ചപരിധി കുറയുന്നത് വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് യാത്രക്കാര്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ് ഏറ്റവും കുറഞ്ഞ താപനില. ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.