സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ പകുതി കരിഞ്ഞ മൃതദേഹം; സുഹൃത്ത് പിടിയിൽ

കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

New Update
Untitled

ഭട്ടിന്‍ഡ: പഞ്ചാബിലെ ഭട്ടിന്‍ഡ-ഫാസില്‍ക്ക ദേശീയപാതയില്‍ സ്യൂട്ട്‌കേസിനുള്ളില്‍ പകുതി കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 35-കാരന്‍ അറസ്റ്റിലായി. ഭട്ടിന്‍ഡ സ്വദേശിയായ പ്രിന്‍സ് കുമാറാണ് അറസ്റ്റിലായത്. മോഹ ജില്ലയിലെ ബാഗപുരാന സ്വദേശിനിയും ഭട്ടിന്‍ഡയില്‍ താമസക്കാരിയുമായ സപ്ന (മാളിക) ആണ് കൊല്ലപ്പെട്ടത്.

Advertisment

ഫെബ്രുവരി 11-നാണ് ബെഹ്‌മാന്‍ ദിവാനയ്ക്ക് സമീപം ദേശീയപാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ കണ്ടെത്തലുകള്‍ ഇപ്രകാരമാണ്. ഫെബ്രുവരി 9-ന് പ്രതിയുടെ വീട്ടില്‍ വെച്ചാണ് സപ്ന കൊല്ലപ്പെട്ടത്. പ്രതി സപ്നയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നു.


കൊലപാതകത്തിന് ശേഷം രണ്ട് ദിവസം പ്രതി മൃതദേഹം സ്വന്തം വീട്ടില്‍ തന്നെ സൂക്ഷിച്ചു. മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പകുതി കരിഞ്ഞ നിലയില്‍ സ്യൂട്ട്‌കേസിനുള്ളിലാക്കി.

ഫെബ്രുവരി 10-ന് അര്‍ദ്ധരാത്രിയോടെ സ്വന്തം കാറില്‍ സ്യൂട്ട്‌കേസ് കൊണ്ടുപോയി ദേശീയപാതയില്‍ ഉപേക്ഷിക്കുകയായിരുന്നു.


ഫെബ്രുവരി 7-ന് സപ്നയെ അവസാനമായി ജീവനോടെ കണ്ടത് പ്രതിക്കൊപ്പമായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. തുടര്‍ന്ന് സപ്നയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച പോലീസ് 15-ഓളം പേരെ ചോദ്യം ചെയ്യുകയും ഒടുവില്‍ പ്രിന്‍സ് കുമാറിലേക്ക് എത്തുകയുമായിരുന്നു.


കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മൃതദേഹം കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. പ്രതി തനിച്ചാണ് താമസിക്കുന്നതെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് പ്രാഥമിക നിഗമനമെന്ന് ഭട്ടിന്‍ഡ എസ്എസ്പി ജ്യോതി യാദവ് ബെയ്ന്‍സ് അറിയിച്ചു.

കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Advertisment