ഹരിയാനയിൽ ദേശീയപാതയിൽ ക്രൂരത: അപകടത്തിൽപ്പെട്ട യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത് നൂറുകണക്കിന് വാഹനങ്ങൾ

അജ്ഞാത വാഹന ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

New Update
crime

സോണിപ്പത്ത്: മാനുഷിക മൂല്യങ്ങളെ നടുക്കുന്ന ക്രൂരതയ്ക്ക് സാക്ഷിയായി ഹരിയാനയിലെ സോണിപ്പത്ത്. ദേശീയപാത 44-ല്‍ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം മണിക്കൂറുകളോളം റോഡില്‍ കിടന്നതായും നൂറുകണക്കിന് വാഹനങ്ങള്‍ മൃതദേഹത്തിലൂടെ കയറിയിറങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Advertisment

റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അജ്ഞാത വാഹനമിടിച്ചാണ് യുവതി മരിച്ചത്. അപകടം നടന്ന ഉടനെ വാഹനം നിര്‍ത്താതെ പോയി. എന്നാല്‍, പിന്നീട് ആ വഴി വന്ന വാഹനങ്ങളൊന്നും മൃതദേഹം കണ്ടിട്ടും നിര്‍ത്താനോ അധികൃതരെ വിവരം അറിയിക്കാനോ തയ്യാറായില്ല. അതിവേഗത്തില്‍ വന്ന കാറുകളും ഭാരമേറിയ വാഹനങ്ങളും മൃതദേഹത്തിലൂടെ നിരന്തരം കയറിയിറങ്ങി.


മണിക്കൂറുകളോളം ഈ അവസ്ഥ തുടര്‍ന്നതോടെ യുവതിയുടെ ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായി. റോഡിലാകെ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു പോലീസ് എത്തുമ്പോള്‍ കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങളില്‍ വാഹനങ്ങള്‍ മൃതദേഹത്തിന് മുകളിലൂടെ പോകുന്നതും ചിലര്‍ വെട്ടിച്ചുമാറ്റി പോകുന്നതും വ്യക്തമാണ്. ഒരാള്‍ പോലും പോലീസിനെ വിളിക്കാന്‍ തുനിഞ്ഞില്ല.


അജ്ഞാത വാഹന ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.


മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

Advertisment