ന്യൂഡല്‍ഹി: യമുനാ നദിയില്‍ മലികീരണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണം മൂലം നദിയുടെ ഉപരിതലത്തില്‍ വെളുത്ത പതകള്‍ വര്‍ധിക്കുന്നതും വാര്‍ത്തയായിരുന്നു. എന്നാല്‍ അപകടകരമായ രീതിയില്‍ മനികീരണ തോത് വര്‍ധിക്കുമ്പോഴും ആളുകള്‍ ഇത് ഗൗനിക്കാതെ നദിയില്‍ ഇറങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഛാട്ട് പൂജയോടനുബന്ധിച്ച് നിരവധി പേരാണ് നദിക്കരയില്‍ ഒത്തുകൂടുന്നത്. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് യമുനാ നദീതീരത്ത് ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിനെതിരെ ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും, ആളുകൾ അത് കാര്യമാക്കുന്നില്ല.
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നദിയിലെ വിഷപ്പത 'ഷാമ്പൂ' ആയി തെറ്റിദ്ധരിച്ച് അത് ഉപയോഗിച്ച് മുടി കഴുകുന്ന സ്ത്രീയുടെ ദൃശ്യമാണ് പ്രചരിക്കുന്നത്.
ദേശീയ മാധ്യമങ്ങളടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ആളുകളുടെ ഇത്തരത്തിലുള്ള അപക്വമായ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍വിമര്‍ശനമാണ് ഉയരുന്നത്.