ഗാസ: പലസ്തീൻ ബാലനെ വെടിവെച്ചുകൊന്ന ശേഷം ഇസ്രായേൽ സൈന്യം മൃതദേഹം തട്ടിക്കൊണ്ടുപോയി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ജറുസലേമിന് സമീപം തിങ്കളാഴ്ച ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ 14 വയസ്സുള്ള പലസ്തീൻ ബാലന്റെ മൃതദേഹമാണ് ഇസ്രായേൽ സൈന്യം എടുത്തുകൊണ്ടുപോയതെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ (ഡി.സി.ഐ.പി) എന്ന സംഘടന അറിയിച്ചു.
വദീഅ് ഷാദീ സഅദ് ഇൽയാൻ എന്ന ബാലന്റെ മൃതദേഹത്തോടാണ് ഇസ്രായേൽ ഈ ക്രൂരത കാണിച്ചത്. അതേസമയം, ഇതാദ്യമായല്ല മൃതദേഹങ്ങൾ ഇസ്രായേൽ എടുത്തുകൊണ്ടുപോകുന്നതെന്ന്ഡിഫൻസ് ഫോർ ചിൽഡ്രൻപറയുന്നു.
2016 ജൂൺ മുതൽ 28 ഫലസ്തീനി കുട്ടികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയതായി സംഘടന അറിയിച്ചു. ഇതിൽ 3 കുഞ്ഞുങ്ങളുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരികെ നൽകിയത്. “മരിച്ചാലും ഫലസ്തീനി കുട്ടികൾക്ക് സ്വസ്ഥമായി വിശ്രമിക്കാൻ കഴിയില്ല. ഇസ്രായേൽ അധികാരികൾ അവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നു. പ്രിയപ്പെട്ടവർക്ക് അവസാന നോക്ക് കാണാൻ പോലും നൽകാതെ അനിശ്ചിതകാലത്തേക്ക് അവരുടെ തടങ്കലിൽ കുട്ടികളുടെ മൃതദേഹങ്ങൾ വെക്കുകയാണ്’ -ഡി.സി.ഐ.പി അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടർ അയ്ദ് അബു ഇഖ്തൈഷ് പറഞ്ഞു.