അലക്സി നവാൽനിയെ കൊന്നത് ആമസോൺ തവളയുടെ വിഷം ഉപയോഗിച്ച്; റഷ്യക്കെതിരെ തെളിവുമായി ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും

നവാല്‍നിയുടെ മരണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

New Update
Untitled

മ്യൂണിക്ക്: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ കൊലപ്പെടുത്തിയത് തെക്കേ അമേരിക്കയിലെ ഒരിനം വിഷത്തവളകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മാരകമായ വിഷാംശം ഉപയോഗിച്ചാണെന്ന് ബ്രിട്ടനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും വെളിപ്പെടുത്തി.

Advertisment

നവാല്‍നിയുടെ മരണത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.


നവാല്‍നിയുടെ ശരീരസാമ്പിളുകളില്‍ നിന്ന് 'എപ്പിബാറ്റിഡിന്‍' എന്ന വിഷാംശം കണ്ടെത്തി. ആമസോണ്‍ വനങ്ങളിലെ വിഷത്തവളകളില്‍ മാത്രം കാണപ്പെടുന്ന ഈ ന്യൂറോടോക്‌സിന്‍ സ്വാഭാവികമായി റഷ്യയില്‍ കാണപ്പെടാറില്ല.


തടവില്‍ കഴിഞ്ഞിരുന്ന നവാല്‍നിക്ക് ഈ വിഷം നല്‍കാന്‍ റഷ്യന്‍ സര്‍ക്കാരിന് മാത്രമേ അവസരവും സാഹചര്യവും ഉണ്ടായിരുന്നുള്ളൂ എന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു. ബ്രിട്ടന്‍, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ റഷ്യയെ കുറ്റപ്പെടുത്തി.

മോര്‍ഫിനേക്കാള്‍ 200 ഇരട്ടി ശക്തിയുള്ളതാണ് ഈ വിഷം. ഇത് ശ്വസനതടസ്സത്തിനും പക്ഷാഘാതത്തിനും തുടര്‍ന്ന് മരണത്തിനും കാരണമാകുന്നു. ഇത് ക്ലിനിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തവിധം മാരകമാണ്.

പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ നടത്തുന്ന കള്ളപ്രചാരണമാണിതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്  റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വിഷാംശം നവാല്‍നിയുടെ ശരീരത്തില്‍ എങ്ങനെ എത്തി എന്നതിന് റഷ്യക്ക് മറുപടിയില്ലെന്ന് കൂപ്പര്‍ ചൂണ്ടിക്കാട്ടി.


അഴിമതി വിരുദ്ധ പോരാളിയും പുടിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന അലക്‌സി നവാല്‍നി 2024 ഫെബ്രുവരി 16-നാണ് സൈബീരിയന്‍ ജയിലില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. നടക്കാനിറങ്ങിയ നവാല്‍നി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്നായിരുന്നു റഷ്യയുടെ വിശദീകരണം. എന്നാല്‍ തന്റെ ഭര്‍ത്താവിനെ റഷ്യന്‍ സര്‍ക്കാര്‍ വിഷം നല്‍കി കൊന്നതാണെന്ന് നവാല്‍നിയുടെ ഭാര്യ യൂലിയ നവാല്‍നായ തുടക്കം മുതല്‍ ആരോപിച്ചിരുന്നു.


തെളിവുകള്‍ പുറത്തുവന്നതോടെ, രാസായുധ നിരോധന കരാര്‍ റഷ്യ ലംഘിച്ചതായി ബ്രിട്ടന്‍ ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്.

Advertisment