അമേരിക്ക: വിമാനത്തിൽ നിന്നും ഐസ് വീണ് ആട് ചത്തെന്ന പരാതിയുമായി അമേരിക്കയിലെ യൂട്ടായിലെ യുവതി. വിമാനത്തിൽ നിന്നും വലിയൊരു കഷണം ഐസ് തന്റെ ആട്ടിൻകൂട്ടിലേക്ക് പതിച്ചെന്നും ഒരു ആടിന് ജീവൻ നഷ്ടമായെന്നും ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത് കാസിഡി ലൂയിസ് എന്ന യുവതിയാണ്. ഇവർ ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു.
അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് എന്തോ വലിയ വസ്തു വീഴുന്ന ശബ്ദം താൻ കേട്ടതെന്നാണ് കാസിഡി പറയുന്നത്. ഒരു സ്ഫോടനം നടന്നത് പോലെയുള്ള ശബ്ദമാണ് കേട്ടത്. ശബ്ദം കേട്ട് ഭയന്ന കാസിഡി വീടിന് പുറത്തേക്ക് ഓടി.
അപ്പോഴാണ് തൻറെ ആടുകളെ വളർത്തുന്ന കൂടിന് മുകൾ വശത്ത് വലിയൊരു ദ്വാരം കണ്ടത്. തുടർന്ന് കൂട് തുറന്ന് നോക്കിയപ്പോൾ ഐസ് കഷ്ണങ്ങൾ ചിതറിക്കിടക്കുന്നതായും കൂട്ടത്തിൽ ഒരാട് വീണ് കിടക്കുന്നതായും കണ്ടെത്തി.
ആകാശത്ത് നിന്നും ഐസ് കഷ്ണവീണ് ആടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ധാരാളം രക്തവും നഷ്ടപ്പെട്ട് ആട് ചത്ത് പോയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആട്ടിൻ കൂട്ടിലെ ദ്വാരത്തിൻറെ വലിപ്പം വച്ച് വലിയൊരു ഐസ് കഷ്ണമാണ് വിമാനത്തിൽ നിന്നും വീണതെന്ന് കാസിഡി ലൂയിസ് പറഞ്ഞു. “അതിന് കുറഞ്ഞത് ഒരു ബാസ്ക്കറ്റ് ബോളിൻറെ വലിപ്പമുണ്ടെന്ന് കരുതുന്നു.’ എന്ന് അവർ കൂട്ടിച്ചേർത്തു.
സ്ഫോടന ശബ്ദം കേട്ടപ്പോൾ ബോംബാക്രമണമാണെന്ന് തെറ്റിദ്ധരിച്ചെന്നും അവർ പറയുന്നു. തുടർന്ന് സംഭവത്തെ കുറിച്ച് പോലീസിൽ വിവരമറിയിച്ചു. വിമാനത്തിൽ നിന്നും ഐസ് കഷ്ണം വീണതാകാമെന്ന് പോലീസ് അറിയിച്ചു.
കേസ് അന്വേഷണം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന് കൈമാറി. ‘വിമാനം ഓരോ തവണ വീടിന് മുകളിലൂടെ പറന്ന് പോകുമ്പോഴും ഇപ്പോൾ ഭയമാണ്.’ കാസിഡി ലൂയിസ് പറഞ്ഞതായി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തു.